മധുവിന്റെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം.. ഒരാളെയും രക്ഷപ്പെടാനനുവദിക്കില്ലെന്ന് മന്ത്രി
പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റിരിയല്‍തല അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. അന്വേഷമത്തിന് മണ്ണാര്‍ക്കാട് തഹസീല്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരാരും തന്നെ രക്ഷപ്പെടില്ല. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എകെ ബാലന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കും. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കും. കേസിലെ എല്ലാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസികളുടെ മേല്‍ കൈ വെക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

മധുവിന്റെ കൊലപാതക വിവരം അറിഞ്ഞ ഉടനെ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും ഉടനെ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതികളേയും പിടകൂടുന്നത് വരെ അഗളി പോലീസ് സ്‌റ്റേഷന് മുന്നില്‍ രാപകല്‍ സമരം ആരംഭിക്കാനാണ് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതിയുടെ തീരുമാനം. മധുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.












Click it and Unblock the Notifications