'നിഖിലിന് വേണ്ടി പാർട്ടിക്കാരൻ ഇടപെട്ടു'; പേര് വെളിപ്പെടുത്താനാകില്ലെന്നും എംഎസ്എം കോളേജ് മാനേജർ
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ സി പി എം നേതാവ് ഇടപെട്ടുവെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും ഹിലാൽ ബാബു പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. പേര് പറഞ്ഞാൽ അത് വ്യക്തിപരമായി അദ്ദേഹത്തെ ബാധിക്കുമെന്നും ഹിലാൽ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
'പാർട്ടിയിൽ സജീവമായി നിൽക്കുന്നൊരു വ്യക്തിയാണ് അദ്ദേഹം. ഞാൻ ഇപ്പോൾ പേര് വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയത്തെ തന്നെ ബാധിക്കും. നിഖിലിൻറെ അഡ്മിഷന് ഫീസ് വാങ്ങിയിട്ടില്ല. മുൻപും ഈ നേതാവ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിന്റെ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല, സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് അധ്യാപകരും മാനേജ്മെന്റുമാണ്. അഡ്മിഷന്റെ കാര്യത്തില്‍ അധ്യാപകര്‍ തെറ്റുകാരാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരു വിദ്യാർത്ഥിക്ക് അഡ്മിഷൻ കൊടുത്തതിന്റെ പേരിൽ കോളേജിന് എന്തെങ്കിലും അവമതിപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല', ഹിലാൽ ബാബു പറഞ്ഞു.

'വിദ്യാർത്ഥിയെ ഇപ്പോൾ സസ്പെന്റ് ചെയ്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റാണ് കുട്ടി നൽകിയതെന്ന് ഇപ്പോഴാണ് മനസിലായത്. ഇത്രയും വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിലെ ദൈനംദിന കാര്യങ്ങൾ പരിശോധിക്കലല്ലല്ലോ എന്റെ ജോലി. അധ്യാപകരെ ഞാൻ വിമർശിക്കുന്നത് ശരിയല്ല. എംഎസ്എം കോളേജ് എന്നെ സംബന്ധിച്ച് കുടുംബമാണ്. അധ്യാപകർ എന്റെ കുടുംബാംഗങ്ങളും.
വിഷയം ചർച്ച ചെയ്യാൻ അധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട അധ്യാപകരോട് വിശദീകരണം തേടും, നടപടിയുണ്ടാകും. സർവ്വകലാശാല നൽകുന്ന സർട്ടിഫിക്കറ്റ് വ്യാജമാണോ യഥാർത്ഥമാണോയെന്ന് ഞങ്ങൾക്ക് എങ്ങനെ കണ്ടെത്താനാകും. അക്കാര്യം സർവ്വകലാശാലകളാണ് ഉറപ്പാക്കേണ്ടത്', അദ്ദേഹം പറഞ്ഞു. നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലിനെതിരെ പരാതി നൽകാനുള്ള നടപടികൾ കലിംഗ സർവ്വകലാശാല ആരംഭിച്ചു. നിഖിലിൻ്റെ വിലാസം അടക്കമുള്ള രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വ്വകശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലന്ന് സര്‍വ്വകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍വ്വകലാശാലയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ നിഖില്‍ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications