സർക്കാർ വിലയിൽ കോഴിക്കോട് കോഴി വിൽപ്പന!ലാഭമെന്ന് വ്യാപാരി, കടകളടപ്പിക്കാൻ മറ്റു വ്യാപാരികളുടെ ശ്രമം
സർക്കാർ വിലയിൽ കോഴി എന്ന ബോർഡും സ്ഥാപിച്ചാണ് സിപിആർ ഗ്രൂപ്പിന്റെ കച്ചവടം.
കോഴിക്കോട്: സർക്കാർ നിശ്ചയിച്ച വിലയിൽ വിൽപ്പന നടത്താനാകില്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ കോഴി വ്യാപാരികൾ കടയടച്ച് സമരം തുടരുമ്പോൾ കോഴിക്കോട് സർക്കാർ വിലയിൽ കോഴിക്കച്ചവടം. സിപിആർ ഗ്രൂപ്പാണ് നഗരത്തിൽ സർക്കാർ വിലയിൽ കോഴി വിൽപ്പന നടത്തുന്നത്.
സർക്കാർ വിലയിൽ കോഴി എന്ന ബോർഡും സ്ഥാപിച്ചാണ് സിപിആർ ഗ്രൂപ്പിന്റെ കച്ചവടം. നഗരത്തിലെ 12 ഔട്ട് ലെറ്റുകളിലൂടെയാണ് സിപിആർ ഗ്രൂപ്പ് കച്ചവടം നടത്തുന്നത്. ഡ്രസ് ചെയ്ത കോഴി കിലോയ്ക്ക് 157 രൂപയാണ് ഇവിടുത്തെ വില. ഇത് കഴിഞ്ഞ ദിവസത്തെക്കാൾ 35 രൂപയോളം കുറവാണ്.

സ്വന്തം ഫാമിൽ ഉത്പാദിപ്പിക്കുന്ന കോഴികളെയാണ് സിപിആർ ഗ്രൂപ്പ് തങ്ങളുടെ 12 ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്തുന്നത്. കോഴി വ്യാപാരികളുടെ അസോസിയേഷനിൽ അംഗത്വമില്ലാത്ത ഇവർക്ക് നേരെ മറ്റു കോഴി വ്യാപാരികൾ ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. രാവിലെ കട തുറന്നപ്പോൾ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നും, ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു കടയിലെ ജീവനക്കാർ പറഞ്ഞു.
ഭീഷണി കാരണം നഗരത്തിലെ ചില ഔട്ട് ലെറ്റുകൾ തുറന്നിട്ടില്ല. അതേസമയം, പോലീസ് മതിയായ സുരക്ഷ ഒരുക്കുകയാണെങ്കിൽ നഗരത്തിലെ തങ്ങളുടെ മറ്റ് ഔട്ട് ലെറ്റുകളും തുറന്നുപ്രവർത്തിക്കാൻ തയ്യാറാണെന്നും സിപിആർ ഗ്രൂപ്പ് ജീവനക്കാർ വ്യക്തമാക്കി. ഈ വിലയിൽ വിൽപ്പന നടത്തിയാലും ലാഭകരമാണെന്നാണ് ഇവരുടെ അഭിപ്രായം.












Click it and Unblock the Notifications