റീത്ത് വേണ്ട; പൊതുദര്‍ശനത്തില്‍ ആ പാട്ട് കേള്‍പ്പിക്കണം; പിടി തോമസ് മരണത്തെ മുന്നില്‍ കണ്ടിരുന്നോ?
കൊച്ചി : തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. വെല്ലൂരില്‍ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയ ശേഷമാണ് പി ടി തോമസ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. അടുത്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന നിര്‍ദ്ദേശം പി ടി തോമസ് നല്‍കിയത് .
Recommended Video
ചികിത്സയിരിക്കുമ്പോള്‍ ഭാര്യ അറിയാതെ ഉമ പിടി ഡിജോ കാപ്പനെ വിളിച്ചാണ് മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് നിര്‍ദ്ദേശിച്ചത്. കേരള രാഷ്ട്രീയത്തില്‍ പിടി തോമസിന്റെ വിയോഗം വലിയെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെല്ലൂരില്‍ ചികിത്സയില്‍ തുടരുന്നതിനിടെ നവംബര്‍ 22-നാണ് ഡിജോ കാപ്പനെ പിടി തോമസ് ഫോണില്‍ വിളിച്ചത്.
ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നാണ് പിടി ആവശ്യപ്പെട്ടത്.
കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദര്‍ശനത്തിനിടെ ശാന്തമായി കേള്‍പ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാമെന്നും ഡിജോയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പിടി തോമസ് പറഞ്ഞു. മരണപ്പെട്ടതിന്റെ കൃത്യം ഒരു മാസം മുമ്പാണ് ഈ നിര്‍ദ്ദേശം പിടി ഡിജോയ്ക്ക് നല്‍കിയത്.
അതേസമയം, പിടി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം നടത്തുമെന്ന് സംഘടന ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ പറഞ്ഞു. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇന്ന് രാത്രിയോടെ പിടി തോമസിന്റെ മൃതദേഹം വീട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പിടി തോമസ് ചികിത്സയ്ക്ക് പോവുന്നതിന് മുമ്പ് സംസാരിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഷ്ണുനാഥ് പറഞ്ഞു. ഒടുവിലത്തെ നിയമസഭ സമ്മേളനത്തില്‍ ഞാനിരിക്കുന്ന സീറ്റിലേക്ക് വന്നിട്ട് പറഞ്ഞു, എനിക്കൊരു ടെസ്റ്റുണ്ട്., ബോംബയിലേക്ക് പോകുയാണ് , ടാറ്റ ആശുപത്രിയിലേക്ക്. പോയിട്ട് പിന്നെയോ വരുമെന്നാണ് പറഞ്ഞത്. അതിന് ശേഷം പിടിയെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിഷ്ണുനാഥ പറയുന്നു.
ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല. എഴുതിപൂരിപ്പിക്കുവാന്‍ കഴിയുന്നില്ല. പി ടി യഥാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ച് വളര്‍ത്തുകയായിരുന്നു. കെ എസ് യു കാലത്ത് വാരിക്കോരി ചൊരിഞ്ഞ സ്നേഹം, പിന്തുണ. പഠിക്കുന്ന കാലത്തു തന്നെ പി ടി ഒപ്പം കൂട്ടി. 'സംസ്‌കൃതി'യുടെ ചുമതലകള്‍ ഏല്പിച്ചു. വായിക്കാനും കൂടുതല്‍ ചിന്തിക്കാനും സാംസ്‌കാരിക മേഖലയില്‍ ഇടപെടാനും പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. നിലപാടുകള്‍ എവിടെയും ഉറക്കെ പറയാന്‍ പ്രചോദിപ്പിച്ചു. കെ എസ് യു പ്രസിഡന്റായ കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാണോ പെരുമാറേണ്ടതെന്നതുള്‍പ്പെടെ ചെറിയ കാര്യങ്ങള്‍ പോലും പറഞ്ഞു തന്നു. ജ്യേഷ്ഠന് അനുജനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു ഇക്കാലമത്രയും പകര്‍ന്നത്- വിഷ്ണുനാഥ് പറഞ്ഞു.