തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ തെലങ്കാന പോലീസ്; 21ന് ഹൈദരാബാദിൽ ഹാജരാകാൻ നോട്ടീസ്
ആലപ്പുഴ: തെലങ്കാന ഭരണകക്ഷിയായ ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നോട്ടീസ് നൽകി.
ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫിസ് സെക്രട്ടറി പൊലീസിന്റെ നോട്ടിസ് കൈപ്പറ്റി. മുന്നാർ സ്വദേശിയായ, നൽഗൊണ്ട എസ്പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നേരിട്ടാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. 4 എംഎൽഎമാർക്കു കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകി എന്നാണു ടിആർഎസ് ആരോപിച്ചത്. തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി.
ഓപ്പറേഷൻ കമലയ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. ടിആർഎസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെസിആർ പറഞ്ഞിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും പുറത്തുവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായാണ് കൊച്ചിയിലും കൊല്ലത്തും എത്തിയത്. തുഷാർ വെള്ളാപ്പള്ളി കേസിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണ് എന്ന് കഴിഞ്ഞദിവസം അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതി സതീഷ് ശർമ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാൾ കാസർകോടുകാരനായ മലയാളിയാണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാൾ ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാൾ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്.
ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തിൽ എത്തിയത്. എന്നാൽ, പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്.












Click it and Unblock the Notifications