അടിയന്തരാവസ്ഥ കാലത്തെ പോലും നാണിപ്പിക്കുന്ന ജനാധിപത്യ ധ്വംസനം, വിമർശിച്ച് വിജയരാഘവൻ
തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇടതുപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സിപിഐ എം, കിസാന്‍ സഭ നേതാക്കളെ തിരഞ്ഞു പിടിച്ച് അറസ്‌റ്റു ചെയ്യുകയാണ്. മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളെ എതിര്‍ക്കുന്ന നേതാക്കളില്‍ കെ.കെ.രാഗേഷ് എം.പി, കിസാന്‍സഭ നേതാക്കളായ പി.കൃഷ്‌ണപ്രസാദ്, മറിയം ധാവളെ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ അരുണ്‍ മേത്ത, അംറാ റാം തുടങ്ങിയവരാണ് അറസ്‌റ്റു ചെയ്യപ്പെട്ടത്.

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെയും, ഡല്‍ഹി മൂഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും വീട്ടുതടങ്കലിലാക്കി. മഹിളാ അസോസിഷേയന്റെ അടക്കം നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ അറസ്‌റ്റിലാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതായി മാറുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ തീവ്രത കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണീ അറസ്‌റ്റുകള്‍. അടിയന്തരാവസ്ഥ കാലത്തെ പോലും നാണിപ്പിക്കുന്ന ജനാധിപത്യ ധ്വംസനമാണ് അരങ്ങേറുന്നത് എന്നും എ വിജയരാഘവൻ പറഞ്ഞു.
രാജ്യം പട്ടാളഭരണത്തിലേക്ക് എടുത്തെറിയപ്പെടുന്നുവെന്ന് സംശയിക്കപ്പെടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് അനിഷ്ടകരമായ പ്രതിഷേധങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചന നല്‍കലാണ് അറസ്റ്റുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്താകെ പടരുന്ന പ്രതിഷേധങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇല്ലാതാക്കാമെന്നും ബി.ജെ.പി ഭരണ നേതൃത്വം കരുതുന്നു. ഇത്തരം സേച്ഛാധിപത്യപ്രവണതകള്‍ അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യം. ഇതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും കര്‍ഷക സ്‌നേഹികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications