എബിവിപിക്കാർക്ക് പറ്റിയ വൻ അമളി! വിസിയുടെ വീടിന് പകരം ഉപരോധിച്ചത് ഭാര്യാപിതാവിന്റെ വീട്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഉപരോധം നടത്താനെത്തി അമളി പിണഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ വീടെന്ന് തെറ്റിദ്ധരിച്ച് എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചത് അദ്ദേഹത്തിന്റെ ഭാര്യാ പിതാവിന്റെ വീട് ആയിരുന്നു. അല്‍പസമയം കഴിഞ്ഞ് അബദ്ധം മനസ്സിലായെങ്കിലും പോലീസ് എത്തുന്നത് വരെ എബിവിപിക്കാര്‍ ഉപരോധം തുടരുക തന്നെ ചെയ്തു.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറായ ഡോ. വി മഹാദേവന്‍ പിളളയുടെ വീട് ഉപരോധിക്കാനാണ് എബിവിപി പ്രവര്‍ത്തകര്‍ പതാകയും മുദ്രാവാക്യം വിളികളുമായി എത്തിയത്. നാല് പേരാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. കൊച്ചുള്ളൂര്‍ അര്‍ച്ചന നഗറിലെ വീടിന്റെ വരാന്തയില്‍ കയറി ഇരുന്ന് എബിവിപിക്കാര്‍ ഉപരോധവും തുടങ്ങി.

എന്നാല്‍ വൈസ് ചാന്‍സര്‍ താമസിക്കുന്ന വീടല്ലായിരുന്നു അത്. മറിച്ച് അത് അദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛന്റെ വീടായിരുന്നു. ആ വീടിന് തൊട്ട് പിറകിലായിരുന്നു വിസി ഡോ. വി മഹാദേവന്‍ പിളളയുടെ വീട്. പതിനഞ്ച് മിനുറ്റോളം നാല് പേരും മുദ്രാവാക്യം വിളിച്ച് ഉപരോധം നടത്തി. അമളി അല്‍പം കഴിഞ്ഞ് മനസ്സിലായെങ്കിലും എബിവിപിക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി അമളി പറ്റിയ ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 'രക്ഷപ്പെടുത്തുകയായിരുന്നു'. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം എം മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്‌റ്റെഫിന്‍ സ്റ്റീഫന്‍, എബി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് കേസെടുത്ത് ഇവരെ വിട്ടയച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ വിസിയെ കണ്ട് പരാതി നല്‍കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് എബിവിപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.












Click it and Unblock the Notifications