കൊവിഡ് കാലത്തെ ചെളി വാരിയെറിയലുകൾക്കെതിരെ തുറന്നടിച്ച് അനൂപ് മേനോൻ! ഔദാര്യമൊന്നും അല്ലല്ലൊ!
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ഭീതി അടങ്ങുന്നതിന് മുൻപ് തന്നെയുളള രാഷ്ട്രീയ വിവാദങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നടൻ അനൂപ് മേനോൻ രംഗത്ത്. സംസ്ഥാനം കൊവിഡിൽ നിന്ന് പൂർണമായും ഇതുവരെ കരകയറിയിട്ടില്ല. അതിന് മുൻപ് തന്നെ സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുളള പ്രതിപക്ഷം. സ്പ്രിഗ്ളർ വിവാദവും കെഎം ഷാജിക്കെതിരായ കേസുമൊക്കെ ഉപയോഗിച്ചാണ് വിവാദം കൊഴുക്കുന്നത്. കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ എന്നാണ് അനൂപ് മേനോൻ ചോദിക്കുന്നത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
'' രാഷ്ട്രീയം ആദ്യമേ ഇതിൽ നിന്ന് മാറ്റി വെക്കട്ടെ. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികൾ, മെഡിക്കൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്‌ഭുതമാണ്. അതിനോടൊപ്പമോ അതിലേറെയോ അദ്‌ഭുതമാണ് നമ്മുടെ ഡോക്ടർമാരും, നഴ്‌സ്‌മാരും, മറ്റ് ആരോഗ്യപ്രവർത്തകരും പോലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും.

നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകൾ തുറന്നിടാൻ ഇതൊരു അമൂല്യ അവസരമാണ്. ചൈനക്ക് മുകളിൽ സംശയത്തിന്റെ നിഴൽ പതിക്കുകയും, കൊറോണ വൈറസ് ആക്രമണത്തിൽ യൂറോപ്പ് ദുർബലമാവുകയും ചെയ്ത ഈ അവസരത്തിൽ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാവും. പ്രത്യേകിച്ചും കേരളത്തിലെ അനന്തമായ ടൂറിസം, മെഡിക്കൽ ടൂറിസം സാധ്യതകളിലേക്ക്.
അഭ്യസ്തവിദ്യരും വിദഗ്ധരുമായ ചെറുപ്പക്കാരും, ലോകോത്തരമായ തൊഴിലാളി ശക്തിയും ഉള്ള നമ്മുടെ നാടിന് ഇതൊരു അവസരമാണ്. നമ്മൾ സ്വപ്നം കണ്ട ആ പരമോന്നതിയിലേക്ക് എത്താനായി. കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മൾ ആ അവസരം നഷ്ടപ്പെടുത്തരുത്. കോവിഡ് 19നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ...നമ്മുടെ ഉത്തരവാദിത്തമല്ലേ?












Click it and Unblock the Notifications