നടിയെ ആക്രമിച്ച കേസ്: ദിലീപിന് കുരുക്കായി പുതിയ നീക്കം, സിനിമയിലെ കൂടുതൽ പേരെ ഉന്നമിട്ട് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സിനിമാ രംഗത്തുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് സിനിമാ രംഗത്ത് നിന്നടക്കം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം കേസിലെ എട്ടാം പ്രതിയായ ദിലീപിന് നിര്‍ണായകമാണ്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണം ഒരു മാസം പിന്നിട്ടിരിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 1ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് വിചാരണ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരമാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സിനിമാ രംഗത്ത് നിന്നുളള ആളുകളെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും കോടതിക്ക് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഹര്‍ജിയും കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി വേണം എന്നാവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

അന്വേഷണ സംഘത്തോട് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കേണ്ടതുണ്ടോ എന്നത് അതിന് ശേഷം തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രതി ദിലീപിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.

തുടരന്വേഷണത്തിന് ഒരു മാസത്തെ സമയമായിരുന്നു കോടതി ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നത്. തുടരന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നേരത്തെ പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ് എന്നും മൂന്ന് മാസത്തെ സമയം കൂടി വേണം എന്നും പ്രോസിക്യൂഷന്‍ അന്ന് ആവശ്യപ്പെട്ടു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ദിലീപ് അടക്കമുളള പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ദിലീപിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുണ്ടെന്ന് കോടതിയെ പ്രോസിക്യഷന്‍ അറിയിച്ചു. എന്നാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ ദിലീപ് എതിര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുകയല്ല വേണ്ടത്, മറിച്ച് തുടരന്വേഷണം തടയുകയാണ് വേണ്ടത് എന്നാണ് ദിലീപിന്റെ വാദം.
Recommended Video

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് പറ്റിയ പിഴവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം എന്നും ദിലീപ് ആരോപിച്ചു. മാത്രമല്ല തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതായും ദിലീപ് ആരോപിച്ചു. അതേസമയം തുടരന്വേഷണം തടയരുത് എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ തുടരന്വേഷണം പാടില്ലെന്ന് പ്രതിക്ക് പറയാകില്ലെന്ന് നടി കോടതിയില്‍ വാദിച്ചു.












Click it and Unblock the Notifications