'യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമനമാകില്ല, 1ാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം'
കോഴിക്കോട്: സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചതിനെതിരെ പ്രകോപിതയായി സംസാരിച്ച സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരുടെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍, പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.
ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.' എന്ന് അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് കയര്‍ത്തുകൊണ്ട് ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സമസ്ത നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. എല്‍ ഡി എഫിനും യു ഡി എഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയില്‍ ഞങ്ങള്‍ക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോയെന്ന് ഹരീഷ് പേരടി ചോദിച്ചു.
യു പി യിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല ...സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്ക് സമസ്ത നേതാവിന്റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിര്‍ന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാര്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍ നിന്ന് മടങ്ങി പോവേണ്ടി വന്നത്.
ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതും.....എല്‍ ഡി എഫിനും യു ഡി എഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയില്‍ ഞങ്ങള്‍ക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?.. യു പി യിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല ...സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം...മുന്നോട്ടുള്ള കുതിപ്പ്...എബടെ?...കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയയും രംഗത്തെത്തിയിരുന്നു. ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണമെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.
വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും ഒട്ടനവധി മേഖലകളില്‍ അവര്‍ തിളങ്ങുന്നുണ്ടെന്നും തെഹ്ലിയ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം..എല്ലാം അവർക്ക് അറിയാം.. വക്രബുദ്ധിയാണ്';ഭാഗ്യലക്ഷ്മി
Recommended Video