'ആരെങ്കിലും ഫലിതം പറഞ്ഞല്‍ കരയാൻ തോന്നുമോ?: പക്ഷെ ഇന്നസെന്റിന്റെ ആ ഫലിതം എന്നെ കരയിച്ചു'
അന്തരിച്ച പ്രമുഖ നടനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റിനെ അനുസ്മരിച്ച് എം പിയും മുസ്ലിംലീഗ് നേതാവുമായ എം.പി അബ്ദുസ്സമദ് സമദാനി. ഇന്നസെൻ്റിൻ്റെ നർമ്മം കേട്ട് താന്‍ കരഞ്ഞ് പോയ സംഭവത്തെക്കുറിച്ചാണ് സമദാനി ഓർത്തെടുക്കുന്നത്. ജീവിത ദു:ഖങ്ങളെയും കഠിനമായ രോഗപീഢകളെയും പുഞ്ചിരിയോടെ തന്നെ നേരിട്ട അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും മനക്കരുത്തും ഒട്ടേറെ സഹജീവികൾക്ക് പാഠവും പ്രചോദനവുമായി തീർന്നുവെന്നും സമദാനി കുറിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
നർമ്മം കൊണ്ട് എന്നെ കരയിപ്പിച്ച പ്രിയപ്പെട്ട ഇന്നസെൻ്റ്
....................................
മലയാളത്തിന്റെ മാഹാത്മ്യത്തോട് ചേർത്തുവെച്ച, കേരളീയസമൂഹത്തിൻ്റെ സൗഭാഗ്യമായിരുന്നു ഇന്നസെൻ്റ് എന്ന കലാകാരനും സമാനതകളില്ലാത്ത അദ്ദേഹത്തിൻ്റെ കലാസപര്യയും. തീർത്തും നിഷ്കളങ്കമായ (ഇന്നസെൻ്റ്) നർമ്മത്തിന്റെ മാധുര്യവും ആഴവും ജനങ്ങൾക്കായി വിളമ്പിക്കൊടുത്ത ചിരിയുടെ കേദാരമായിരുന്നു അദ്ദേഹം. നൈസർഗികം മാത്രമല്ല അശേഷം കൃത്രിമത്വം ഏശാത്ത സ്വാഭാവികതയുമായിരുന്നു ഇന്നസെൻ്റിൻ്റെ നർമ്മം.

ഹാസ്യത്തിൽ മാത്രമല്ല ഏതു റോളിലും ജ്വലിച്ചുനിൽക്കാൻ കെൽപ്പുറ്റ ജീവിതാവിഷ്കാരത്തിന്റെ മർമ്മമറിഞ്ഞ അഭിനേതാവും അസാമാന്യ പ്രതിഭയുമായിരുന്നു അദ്ദേഹം. എന്നാൽ ഒട്ടേറെ സങ്കടങ്ങളുടെയും ജീവിതവ്യഥകളുടെയും നടുവിലൂടെ സഞ്ചരിച്ച അനുഭവസമ്പന്നനായ കലാകാരനുമായിരുന്നു. ജീവിതദു:ഖങ്ങളെയും കഠിനമായ രോഗപീഢകളെയും പുഞ്ചിരിയോടെത്തന്നെ നേരിട്ട അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും മനക്കരുത്തും ഒട്ടേറെ സഹജീവികൾക്ക് പാഠവും പ്രചോദനവുമായിത്തീർന്നു. അങ്ങനെ കടഞ്ഞെടുത്ത കലയുടെ മാത്രമല്ല ജീവിതത്തിന്റെയും പ്രോജ്ജ്വലപ്രതീകമായിത്തീർന്നു ഇന്നസെൻ്റ് എന്ന മനുഷ്യൻ.
ഇന്നസെൻ്റിനോടൊപ്പം ചെലവഴിക്കാൻ ലഭിച്ച അനർഘ മുഹൂർത്തങ്ങളും ഇപ്പോൾ വിഷാദസ്മരണകളായി മനസ്സിൽ തെളിയുന്നു. കൊല്ലത്ത് ചവറയിൽ നടന്ന, യശശ്ശരീരനായ ശ്രീ ബേബി ജോണിൻ്റെ അനുസ്മരണ സമ്മേളനത്തിലാണ് ആദ്യം ഞങ്ങൾ കണ്ടുമുട്ടിയത്. ആ ഒറ്റ കൂടിക്കാഴ്ചയിൽത്തന്നെ അങ്ങോട്ടുമിങ്ങോട്ടും വല്ലാത്ത അടുപ്പം അനുഭവപ്പെട്ടു. ഈ എളിയവന്റെ പ്രഭാഷണ കാസറ്റുകൾ കേട്ട ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. സ്വന്തം ജീവിതത്തിലെ പഴയ കഥകൾ പലതും അന്ന് എന്നോട് പറഞ്ഞു. ദു:ഖസ്മരണകൾ സ്വതസിദ്ധമായ ചിരിയുടെ അകമ്പടി ചേർത്ത് പങ്കുവച്ചു.

കുട്ടനാട്ട് ഒരു കാൻസർ നിവാരണ പരിപാടിയിലും ഞങ്ങൾ സന്ധിച്ചു. ചടങ്ങിലേക്ക് പുറപ്പെടും മുമ്പ് ഒരു റിസോർട്ടിൽ ഇരുന്ന് ഏറെനേരം ഉള്ള് തുറന്ന് സംസാരിച്ചത് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം എന്നെ അകം തൊട്ട കൂടിക്കാഴ്ചയായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ തൃശ്ശൂരിൽ വെച്ച് ഗ്രന്ഥകാരന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്യാനും അവസരമുണ്ടായി. പ്രകാശനത്തിന് എന്നെത്തന്നെ വിളിക്കണമെന്ന് ഇന്നസെൻ്റ് പറഞ്ഞതായി പ്രസാധകരായ മാതൃഭൂമി ബുക്സിലെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ തോന്നിയ അഭിമാനം എന്നും ഉള്ളിൽ സൂക്ഷിക്കുന്നു.
ആരെങ്കിലും ഫലിതം പറഞ്ഞാലും നമുക്ക് കരയാൻ തോന്നുമോ? അതായിരുന്നു എൻ്റെ അന്നത്തെ അനുഭവം. തനിക്കും സഹധർമ്മിണി ആലീസിനും കാൻസർ പിടിപെട്ട കാര്യം അന്ന്, ഗ്രന്ഥകാരന്റെ മറുപടിപ്രസംഗത്തിൽ ഇന്നസെൻ്റ് അനുസ്മരിച്ചതത്രയും നർമ്മത്തിൽ പൊതിഞ്ഞായിരുന്നു. വേദിയിലിരുന്ന് ആ പ്രസംഗം കേട്ടുകൊണ്ടിരുന്ന എൻ്റെ ഉള്ളിൽ പൊടുന്നനെ വന്ന സങ്കടത്തിൽ കണ്ണ് നിറഞ്ഞുപോയി.
അങ്ങനെ ഇന്നസെൻ്റിൻ്റെ നർമ്മം കേട്ട് ഞാൻ കരഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications