കോണ്‍ഗ്രസ് സമരത്തിനിടെ റോഡിലിറങ്ങി പ്രതിഷേധിച്ച് ജോജു ജോര്‍ജ്; വാഹനം അടിച്ച് തകര്‍ത്ത് പ്രവര്‍ത്തകര്‍
കൊച്ചി: രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരെ പതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന റോഡ് ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തു. ഉപരോധത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കായിരുന്നു കൊച്ചിയില്‍ രൂപപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് താരം പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപരോധ സമരം.
Recommended Video
അരമണിക്കൂറിലെ നേരം റോഡില്‍ വന്‍ ഗാതഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് റോഡില്‍ ഇറങ്ങിയ താരം പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സമരത്തിന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജു ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായി. ജോജുവിനോടൊപ്പം മറ്റ് നിരവധി യാത്രക്കാരും പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു.

രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് തങ്ങള്‍ രംഗത്ത് ഇറങ്ങിയതെന്നാണ് നടന്‍ വ്യക്തമാക്കിയത്. ഞാന‍് ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല, രണ്ട് മണിക്കൂറായി ഈ റോഡില്‍ കിടക്കുകയാണ്. ഇത് ഞാന്‍ ഇപ്പോള്‍ പുറത്തിറങ്ങി പറഞ്ഞു എന്നേയുള്ളു. ഈ റോഡില്‍ കിടക്കുന്ന എല്ലാവരും ഇത് തന്നെയാണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരം നടത്തിക്കോട്ടെ എന്നാല്‍ ഒരു സൈഡെങ്കിലും യാത്രക്കാര്‍ക്ക് കൊടുക്കണ്ടെ. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കെതിരെ അല്ല എന്റെ പ്രതിഷേധം. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്ത ചിലര്‍ കാണിച്ച് പരിപാടിയാണ് ഇത്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു.

പ്രതിഷേധം ഉയര്‍ത്തി തിരിച്ച് വാഹനത്തിലേക്ക് പോകുന്നതിനിടെ കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് ഒരു സമരാനുകൂലി വിളിച്ച് പറഞ്ഞപ്പോള്‍ താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജുവിന്റെ മറുപടി. ഇതിന് പിന്നാലെ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്‍റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കുകയും ചെയ്തു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. വാഹനങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു.

അതേസമയം, നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിട്ടാണ് സമരം നടത്തിയതെന്നായിരുന്നു എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. രാജ്യത്ത് ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ വലിയ കൊള്ളയാണ് നടക്കുന്നത്, അത് അവസാനിപ്പിക്കണമെന്നാണ് അധികാരികളോട് ആവശ്യപ്പെടുന്നത്. ഇന്ധന വിലവര്‍ധനവനോളം വലുതല്ല അല്‍പ്പ നേരം റോഡില്‍ കിടക്കേണ്ടി വരുന്നത്. അതിന്റെ പേരില്‍ എന്ത് ചീത്ത കേള്‍ക്കേണ്ടി വന്നാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications