വിലക്ക് അംഗീകരിക്കില്ല, തനിക്കെതിരെ കളിക്കുന്നത് വേറെ പൊളിറ്റിക്സെന്നും ഷെയ്ന്‍ നിഗം
Recommended Video
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് സംഘടന നടപടി സ്വീകരിച്ചത്.തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. വിവാദത്തില്‍ താരസംഘടനയായ എഐഎംഎംഎയ്ക്ക് പരാതി നല്‍കുമെന്നും ഷെയ്ന്‍ പറഞ്ഞു.
അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ബുധനാഴ്ച രാത്രി വരെ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നായിരുന്നു സംഘടനയിലെ അംഗങ്ങള്‍ ഉറപ്പ് നല്‍കിയത്. ആന്‍റോ ജോസഫ്, സിയാദ് കോക്കര്‍, സുബൈര്‍ എന്നിവര്‍ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിന് യാതൊരു തടസവുമില്ലെന്ന ഉറപ്പും നല്‍കിയിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് തനിക്ക് എതിരെ നടപടിയുണ്ടാകുമെന്ന കാര്യം അറിഞ്ഞത്. സംവിധായകന്‍ സലാം ബാപ്പുവാണ് ഇത് തന്നെ വിളിച്ച് അറിയച്ചതെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയരുതെന്ന് തന്നോട് സംഘടന ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പെടെ ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു. ഇത് പ്രകാരമാണ് താന്‍ മുന്നോട്ട് നീങ്ങിയത്. എന്നാല്‍ അവരെ വിശ്വസിച്ചത് തെറ്റായി പോയി. ഇന്ന് വരെ തൊഴിലില്‍ ഉഴപ്പ് കാണിച്ചിട്ടില്ല. മുടി മുറിച്ചത് തന്‍റെ പ്രതിഷേധമാണ്. എല്ലാവര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാണ് ഞാന്‍. അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. താന്‍ പിന്‍മാറാത്ത സിനിമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തനിക്ക് ബാധ്യത ഇല്ല. ഇത് സിനിമയുടെ പ്രശ്നമല്ല, തനിക്കെതിരെ നടക്കുന്നത് വേറെ പൊളിറ്റിക്സ് ആണെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്നലെ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നടന്‍ ഷെയ്ന്‍ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചത്. ഷെയ്ന്‍ നായകനായി അഭിനയിക്കുന്ന കുര്‍ബാനി, വെയില്‍ ചിത്രങ്ങള്‍ ഉപേക്ഷിച്ചെന്നും ഷെയ്ന്‍ കാരണം മുടങ്ങിയ ഈ രണ്ട് സിനിമകളുടേയും നഷ്ടപരിഹാരം ഷെയ്നില്‍ നിന്ന് തന്നെ ഈടാക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടിയോളം രൂപ നഷ്ടം സംഭവിച്ചുവെന്നാണ് സംഘടന പറയുന്നത്.
നഷ്ടം നികത്താന്‍ ആയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. സിനിമാ രംഗത്ത് വ്യാപകമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാരംഗത്തെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.