'കാൻസർ വന്ന് കുടലിന്റെഭാഗം മുറിച്ചു , 14ാം ദിവസം ഫൈറ്റ് സീനിൽ അഭിനയിച്ചു'; നടൻ സുധീർ സുകുമാരൻ
കൊച്ചി: ജീവിത്തിൽ ആത്മഹത്യ ചെയ്യാൻ തോന്നിയ പല അവസരത്തിലും അതൊക്കെ ചിരിച്ചു തള്ളി സ്വന്തം ജോലി ചെയ്ത് മുന്നോട്ട് പോയ വ്യക്തിയാണ് താൻ എന്ന് നടൻ സുധീർ സുകുമാരൻ.എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ലോകമാനസികാരോഗ്യ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുധീർ സുകുമാരൻ. കാൻസർ ബാധിച്ച് കുടലിന്റെ ചെറിയ ഭാഗം മുറിച്ചു കളഞ്ഞ് സ്റ്റിച്ച് ഇട്ടിരിക്കുന്ന 14-ാം ദിവസം സിനിമയിലെ ഫൈറ്റ് സീനിൽ അഭിനയിക്കാൻ പോയത് തന്റെ മനോധൈര്യം കൊണ്ടാണ്. ജീവിത്തിൽ ഏത് പ്രതികൂല സാഹചര്യത്തിലും മുന്നോട്ട് പോകണമെന്നും സുധീർ പറഞ്ഞു.
മാനസികാരോഗ്യം എന്നത് അവകാശമാന്നെന്നും മറ്റ് അവകാശങ്ങൾ പോലെ അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ഇൻ ചാർജ്) ഡോ.കെ.കെ. ആശ പറഞ്ഞു.ഇന്നും മാനസികാരോഗ്യത്തിന് ചികിത്സ നേടുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പിന്തുണ വേണമെന്ന് തോന്നിയാൽ കുടുംബാംഗങ്ങളോട് സംസാരിക്കുക. ചികിത്സ വേണമെന്ന് തോന്നിയാൽ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുകയെന്നും അവർ പറഞ്ഞു.

ഡോ ആശാ പൂർണിമ, ഡോ രൂപശ്രീ ഗോപിനാഥ്, ഡോ കെ എസ് ശാഗിന എന്നിവർ ചേർന്ന് 'പുനർജ്ജനി' നൃത്തം അവതരിപ്പിച്ചു. ജില്ലാതല പോസ്റ്റർ രചന മത്സരത്തിന്റെയും ഉപന്യാസരചന മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാനം നടൻ സുധീർ സുകുമാരൻ, അസിസ്റ്റൻറ് കളക്ടർ നിഷാന്ത് സിഹാര എന്നിവർ ചേർന്ന് നിർവഹിച്ചു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ഷഹീർ ഷാ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ സവിത, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ വിവേക് കുമാർ, ജനറൽ ആശുപത്രി സൈക്യാട്രി വിഭാഗം മേധാവി ഡോ പി ആർ അജീഷ്, മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ദയാ പാസ്കൽ, ജില്ലാ നേഴ്സിങ് ഓഫീസർ പി കെ. രാജമ്മ, കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പരിപാടികളുടെ ഭാഗമായി എറണാകുളം ഗവൺമെൻറ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ പദ്ധതിയായ പകൽവീട് അംഗങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വില്പന പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി നിർവഹിച്ചു.












Click it and Unblock the Notifications