'ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ'; തീയേറ്ററുകള്‍ തുറന്നതിന് പിന്നാലെ സുരേഷ് ഗോപി
കൊച്ചി: നീണ്ട ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ അടച്ചിട്ട തീയേറ്റര്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുറക്കുന്നത്. കൊവിഡ് കേസുകള്‍ കുറഞ്ഞ് തീയേറ്ററുകള്‍ തുറന്ന് സജീവമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. തീയേറ്ററുകളുടെത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം
സംസ്ഥാനത്തെ തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം സിനിമയിലെ ഒരു വമ്പന്‍നിര വിട്ടാല്‍ ബാക്കിയുള്ളവരെല്ലാം താഴെ നിരയാണ്. തിയേറ്റര്‍ എന്നത് അവരുടെ ജീവിത പ്രശ്നം കൂടിയാണ്. പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കലിന്റെ ഉത്സവകാലം കൂടിയാണ് ഇന്നു മുതല്‍. ജയിംസ് ബോണ്ടാണ് ആദ്യം റിലീസ്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെയുണ്ടാവട്ടെ ഇതൊരു വലിയ വ്യവസായം അല്ലെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
തിയേറ്ററുകളെല്ലാം കോടികള്‍ ഇന്‍വെസ്റ്റ് ചെയ്താണ് പുതിയ മികച്ച ആസ്വാദനത്തിനായി ഒരുക്കുന്നത്. അപ്പോൾ ഏല്ലാം ആഘോഷമായി മാറട്ടെ. കാവല്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമകള്‍ക്കും പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷയാണ്. പഴയ ഉത്സവ ലഹരി സിനിമ വ്യവസായത്തിന് തിരിച്ചുപിടിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലാണ് സുരേഷ് ഗോപിയുടെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിച്രം, നവംബര്‍ 25നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി കാവലില്‍ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം, മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുകയാണ്. ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഇതോടെ തീയേറ്റര്‍ ഉടമകള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിലവില്‍ 50 ശതമാനം ആളുകളെ തീയേറ്ററിലേക്ക് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ ചിത്രം തീയേറ്ററുകളിലേക്ക് റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മരയ്ക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.
Recommended Video