'ആദ്യം പൊറോട്ട ആണുങ്ങൾക്ക്, ബാക്കിയുണ്ടെങ്കിൽ മാത്രം സ്ത്രീകൾക്ക്': വിവേചനം തുറന്നുപറഞ്ഞ് അനാർക്കലി
പണ്ട് കാലത്തെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരയ്ക്കാര്‍. സുഹൃത്തുക്കളായ സ്ത്രീകൾക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ നേരിട്ട വിവേചനത്തെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പടെയുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ആണുങ്ങള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രമേ പൊറോട്ട സ്ത്രീകള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുള്ളുവെന്ന് അനാര്‍ക്കലി പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറയുന്നത്. 'പൊറോട്ടയൊക്കെ കുറേ കാലത്തിന് ശേഷം വന്നതല്ലേ, എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട കഴിക്കുന്നത്. അന്ന് പൊറോട്ടയും ചോറുമുണ്ടാകും. ഇതില്‍ പൊറോട്ട ആണുങ്ങള്‍ക്ക് ആദ്യം കൊടുക്കും. അത് ബാക്കിയുണ്ടെങ്കില്‍ മാത്രമാണ് പെണ്ണുങ്ങള്‍ കഴിക്കാറുള്ളൂവെന്ന് താരം പറഞ്ഞു.

ഇതൊക്കെ എന്റെ സുഹൃത്തുക്കള്‍ പറയുന്നതാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്റെ കുടുംബത്തില്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. അത് വളരെ മോശമാണ്. അതില്‍ എനിക്ക് വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് അപേക്ഷികമായി വളരെ ഫോര്‍വേര്‍ഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിന് കിട്ടിയതെന്ന് അനാര്‍ക്കലി പറയുന്നു.
അതേസമയം, നടിയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ വരുന്നുണ്ട്. റിമ കല്ലിങ്കലിന്റെ പൊരിച്ച മീനിന് ശേഷം പെറോട്ട, ഇതിന്റെയൊക്കെ പിന്നില്‍ സ്ത്രീകള്‍ തന്നെയാണ്, പുരുഷ മേധാവിത്വം പണ്ട് മാത്രമല്ല. ഇന്നും ഉണ്ടെന്ന് ചിലർ പറയുന്നു.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് നടി നിഖില വിമലും സ്ത്രീകള്‍ ഭക്ഷണത്തിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്തിയാണ് ഭക്ഷണം നല്‍കുന്നതെന്നാണ് നിഖില പറഞ്ഞത്. നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേദിവസത്തെ മീന്‍കറിയും ചോറുമൊക്കെയാണ്.
കോളേജിലൊക്കെ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലീം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് നിഖില അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം, നിഖിലയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിഷയത്തില്‍ എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ലിബറല്‍ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. കണ്ണൂരിലെ മുസ്ലിം വീടുകളില്‍ മാത്രമല്ല, മലബാറിലെ മുസ്ലിം വീടുകളില്‍ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മറ്റു മതപരമായ ഒത്തുചേരലുകള്‍ക്കുമെല്ലാം സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ടെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.
സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകള്‍ നടത്തുന്ന സ്വകാര്യ പരിപാടികളില്‍ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക.
ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ്.? പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിനില്‍ പ്രത്യേക കോച്ചുകളും ബസ്സില്‍ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫര്‍ട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടില്‍, മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങള്‍ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാര്‍ത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നില്‍ പ്രത്യേക താല്‍പ്പര്യം തന്നെയുണ്ടെന്നാണ് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications