നടി ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി സംഘവുമായും ബന്ധം; ലഹരിമരുന്ന് അന്വേഷണം സിനിമ-സീരിയല്‍ മേഖലയിലേക്കും
വാഗമണ്‍: ഇടുക്കി വാഗമണിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം മലയാളം സിനിമ-സീരിയല്‍ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് തരം ലഹരി വസ്തുക്കളാണ് വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചതെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടേയും വ്യക്തിഗത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുവെച്ച് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കേസില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മോഡലും നടിയും
മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നായാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റന്‍സി പില്‍സ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

ലഹരി വിതരണം
കേസിലെ ഒന്നാം പ്രതിയും തൊടുപുഴ സ്വദേശിയുമായ അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊച്ചിയടക്കമുള്ള വിവിധ ഇടങ്ങളില്‍ ഇവര്‍ ഇത്തരം പാര്‍ട്ടികളില്‍ ഇവര്‍ ലഹരി വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ബ്രിസ്റ്റി ബിശ്വാസ്
കേസിലെ ഒമ്പതാം പ്രതിയാണ് ബ്രിസ്റ്റി ബിശ്വാസ്. ഇവര്‍ക്ക് നേരത്തെ മുതല്‍ തന്നെ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് ഇവരെന്നാണ് വിവരം. തൃപൂണിത്തുറ സ്വദേശിയായ നടിയുടേയും മറ്റ് പ്രതികളുടേയും വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകള്‍ക്ക് തെളിവ് ലഭിക്കുമെന്നാണ് എക്സൈസിന്‍റെ പ്രതീക്ഷ.

ലഹരിപ്പാര്‍ട്ടി
ന്യൂഇയര്‍ പ്രമാണിച്ച് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. ജില്ലാ അതിർത്തിയിലെ വനപാതകളും എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. വാഗമണ്ണിന് സമാനമായി ഇതേ സംഘം മൂന്നാറിലും കൊച്ചിയിലും ലഹരിപ്പാര്‍ട്ടി നടത്തിയിട്ടുണ്ട്.

21 പേര്‍ പെണ്‍കുട്ടികള്‍
ബര്‍ത്ത് ഡെ പാര്‍ട്ടി എന്ന പേരില്‍ വാഗമണില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ കൂടുതലും യുവാക്കളായിരുന്നു. ഇതില്‍ 21 പേര്‍ പെണ്‍കുട്ടികള്‍. ഒരു ഭാര്യാഭർത്താവും ബാക്കി എല്ലാവരും അവിവാഹിതരും. കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ പല പ്രമുഖരും ആഘോഷിക്കാന്‍ വാഗമണില്‍ എത്തിയിരുന്നു. 25ല്‍ പരം കാറുകളിലാണ് ആഘോഷ രാവിലേയ്ക്ക് ആളെത്തിയത്.












Click it and Unblock the Notifications