മഞ്ജുവിന്റെ സിനിമയിൽ നിന്നും ഒഴിവാകാൻ സ്വാധീനിച്ചു.. ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്റെ മൊഴി
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മൊഴികളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതുവരെ പുറത്ത് വന്ന മൊഴികളെല്ലാം. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അക്കാര്യം നടി തന്നോട് പറഞ്ഞിരുന്നു എന്നുമാണ് മഞ്ജു വാര്യരുടെ മൊഴി.
നടി സംയുക്ത വര്‍മ്മ, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ മൊഴികളും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധവും ദിലീപും നടിയും തമ്മിലുള്ള ശത്രുതയും ചൂണ്ടിക്കാട്ടുന്നതാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴിയാകട്ടെ ദിലീപിന്റെ സിനിമയിലെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് മൊഴി പുറത്ത് വിട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ മൊഴി
ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് മഞ്ജു വാര്യര്‍ സിനിമയിലും നൃത്തരംഗത്തും വീണ്ടും സജീവമായത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു വലിയ ഇടവേളയ്ക്ക് ശേഷമുള്ള ആ തിരിച്ച് വരവ്. ചിത്രത്തില്‍ മഞ്ജുവിന്റെ നായക വേഷം ചെയ്തത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു. സിനിമയിലെ മഞ്ജു വാര്യരുടെ വളര്‍ച്ച തടയാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തുന്നതായി ആക്ഷേപങ്ങളുണ്ടായിരുന്നു.

പൂർണരൂപം പുറത്ത്
ഇത്തരം ആക്ഷേപങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ മൊഴി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണ രൂപം ഇതാണ്:

തന്നെ മാറ്റി ട്രഷററായി
താന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമാ നിര്‍മ്മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് തന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടേയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു.

മഞ്ജു വാര്യരുടെ തിരിച്ച് വരവ്
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. എന്തോ കാരണത്താല്‍ അത് നടന്നില്ല.

ദിലീപ് അന്ന് വിളിച്ചു
ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. തന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. താന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ താന്‍ കമ്മിററ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി തന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് തന്നോട് ഈ സിനിമയെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു.

ആ സിനിമയിൽ അഭിനയിക്കരുത്
ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ തന്നോട് സംസാരിച്ചിരുന്നു. നേരിട്ട് തന്നോട്ട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് താന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ്, മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു.

നടിയെ മാറ്റാൻ ശ്രമിച്ചു
എന്നാല്‍ താന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് താന്‍ മാറാം. പക്ഷേ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് താന്‍ പറഞ്ഞു. പക്ഷേ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് തന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും താന്‍ സ്വയം പിന്മാറണം എന്നാണ് ഉദ്ദേശിച്ചതെന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞ് കേട്ടിട്ടുണ്ട്.

ഗൂഢാലോചന ആരോപണം
കേസിൽ മഞ്ജു വാര്യർ നൽകിയ മൊഴിയുടെ പൂർണരൂപവും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടിരുന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുണ്ടായിരുന്ന ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുള്ള പ്രതികാരമായിട്ടാണ് നടിയെ ആക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് മഞ്ജു വാര്യര്‍ നല്‍കിയിരിക്കുന്നത്. മൊഴി ഇതാണ്: ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം താന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്.ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്.

ദിലീപിന്റെ ഫോണിലെ മെസ്സേജ്
ദിലീപേട്ടനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി താന്‍ ഇന്ററാക്ട് ചെയ്തിരുന്നില്ല. തനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു.അക്കാര്യം സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു.

നടി ചില കാര്യങ്ങൾ പറഞ്ഞു
അതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞു. താന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് അവള്‍ പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസിലായി. താന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. താനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഒരിക്കല്‍ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയിരുന്നു.

റിമി പറഞ്ഞ കാര്യങ്ങൾ
അവിടെ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു. താന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് തന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം താന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്നും മഞ്ജുവാര്യര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാർത്ത നൽകിയിരിക്കുന്നത്.












Click it and Unblock the Notifications