ദിലീപിന് നടിയോടുള്ള ശത്രുത വെളിപ്പെടുത്തി സിദ്ദിഖും.. ദിലീപിന് കുരുക്കായി മൊഴി പുറത്ത്
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പോലെ കേരളത്തെ നടുക്കിയ സംഭവം അടുത്തിടെയൊന്നും ഉണ്ടായിട്ടില്ല. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ദിലീപ് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് നടന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. സിനിമാ രംഗത്ത് നിന്നും മാത്രം അന്‍പതിലേറെ സാക്ഷികളുണ്ട് ഈ കേസില്‍. നടി മഞ്ജു വാര്യരും സിദ്ദിഖുമെല്ലാം സാക്ഷികളാണ്. മഞ്ജു വാര്യരും സംയുക്താ വര്‍മ്മയും പോലീസിന് നല്‍കിയ മൊഴി പുറത്ത് വന്നു കഴിഞ്ഞു. ഏറ്റവും ഒടുവിലായി ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപവും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നു. മൊഴികളെല്ലാം ദിലീപിന് അപായമണി മുഴക്കങ്ങളാണ്.
സിദ്ദിഖിന്റെ മൊഴി പുറത്ത്
ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയാണ് നേരത്തെ പുറത്ത് വന്നത്. ഇതിന് പിന്നാലെ പുറത്ത് വന്ന സിദ്ദിഖിന്റെ മൊഴിയിലും കാര്യങ്ങള്‍ ദിലീപിന് അനുകൂലമല്ല. ദിലീപിന്റെ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സിദ്ദിഖ്. നേരത്തെ ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ പാതിരാത്രി ചോദ്യം ചെയ്തപ്പോള്‍ കാണാനെത്തിയവരില്‍ ഒരാള്‍ സിദ്ദിഖായിരുന്നു.
നടിയുമായുള്ള ശത്രുത
സിദ്ദിഖിന്റെ മൊഴി പുറത്ത് വന്നതില്‍ നിന്നും വ്യക്തമാകുന്നത് നടിയും ദിലീപും തമ്മിലുണ്ടായിരുന്ന ശത്രുതയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന സിദ്ദിഖിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്: താന്‍ 1987 മുതല്‍ മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. താന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.
പുലർച്ചെ വിളിച്ചത് നിർമ്മാതാവ്
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. 2017 ഫെബ്രുവരി 13ാം തിയ്യതി രാവിലെ തന്റെ ഫോണില്‍ നോക്കിയപ്പോള്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ആറരയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ചെയ്തു.
ലാലിന്റെ വീട്ടിലേക്ക് പോയി
ലാല്‍ ഉടനെ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. താന്‍ ഉടനെ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞു. താന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്നും പോയതിന് ശേഷം താന്‍ ലാലിന്റെ വീട്ടില്‍ നിന്നും മടങ്ങി.
നിരപരാധിയെന്ന് ദിലീപ്
രണ്ട് ദിവസം കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും ദിലീപ് പറഞ്ഞു.
കാവ്യ പരാതി പറഞ്ഞു
ദിലീപും നടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് താന്‍ പറഞ്ഞു. 2013ല്‍ ്മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസ്സയില്‍ വെച്ച് നടത്തിയിരുന്നു. താനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെക്കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് കാവ്യ തന്നോട് പരാതി പറഞ്ഞു.
നടിയെ വിളിച്ച് മുന്നറിയിപ്പ് നൽകി
അപ്പോള്‍ തന്നെ താന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍ക്. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ട്.
ദിലീപ് അവസരം നഷ്ടമാക്കി
അപ്പോള്‍ ഇക്കാര്യത്തില്‍ ഇക്ക ഇടപെടേണ്ട എന്നും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് തന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടത് കൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു. ഇത്രയുമാണ് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ട സിദ്ദിഖിന്റെ മൊഴി.
മഞ്ജുവിന്റെ മൊഴി
ദിലീപും കാവ്യാ മാധവനും തമ്മിലുണ്ടായിരുന്ന ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുള്ള പ്രതികാരമായിട്ടാണ് നടിയെ ആക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് മഞ്ജു വാര്യര്‍ നല്‍കിയിരിക്കുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നടി തന്നോട് പറഞ്ഞതായി മഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണെന്ന് മഞ്ജു പറയുന്നു.
മെസേജുകൾ കണ്ടു
ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം താന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി താന്‍ ഇന്ററാക്ട് ചെയ്തിരുന്നില്ല. തനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു.
അവിഹിതബന്ധം ഉണ്ടായിരുന്നു
അക്കാര്യം സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞു. താന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് അവള്‍ പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസിലായി.
റിമി ടോമിക്കും അറിയാം
താന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. താനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഒരിക്കല്‍ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു.
ഗീതുവിനും സംയുക്തയ്ക്കുമെതിരെ
താന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് തന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം താന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്നും മഞ്ജുവാര്യര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാർത്ത നൽകിയിരിക്കുന്നത്.