മീന്‍ വില്‍പ്പന പോലെയാണ് പ്രതിഫലത്തിലെ വിലപേശല്‍: ലക്ഷങ്ങള്‍ വാങ്ങുന്നവരുടേത് കുറയ്ക്കില്ല: ഷൈനി സാറ
സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പലതരത്തിലുള്ള വിവേചനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വിവേചനം. തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുന്ന നടീ-നടന്‍മാരാണെങ്കിലും ഇരുവരുടേയും പ്രതിഫലം തമ്മില്‍ വലിയ അന്തരമുണ്ടാകും. നടിമാർ മാത്രമല്ല, നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് ചൂണ്ടാക്കാട്ടിക്കൊണ്ട് നിരവധി താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വലിയ മാറ്റമൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
ഇപ്പോഴിതാ മാന്യമായ പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് നടി ഷൈനി സാറയും. സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വരുമാനത്തിന്റെ കാര്യത്തില്‍ തുല്യതയില്ലെന്ന കാര്യം പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ലെന്നാണ് ഷൈനി സാറ വ്യക്തമാക്കുന്നത്. വിളിക്കുമ്പോള്‍ ആദ്യം തന്നെ പറയുക ചേച്ചീ ചെറിയ ബജറ്റാണെന്നാണ്. ഒടിടി വന്നപ്പോഴുള്ള പുതിയ ഫാഷന്‍ ചേച്ചീ ഒടിടി പടമാണെന്ന്. അങ്ങെ ആണെന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം ബജറ്റ് കുറവാണെന്നാണ് സൂചിപ്പിക്കുന്നതെന്നും നടി പറയുന്നു.

നമ്മളോട് പറയുമ്പോള്‍ മാത്രമേ ഇതുള്ളു. അതിലെ നായകന്റെ പ്രതിഫലം അവർ കുറക്കില്ല. പിന്നെ കുറയ്ക്കാന്‍ പറ്റുക എന്നേ പോലുള്ള വേഷങ്ങള്‍ ചെയ്യുന്ന കലാകാരന്മാരുടേതാണ്. അതുകൊണ്ട് ആദ്യം തന്നെ അവർ പൈസ കുറവാണെന്ന് പറയും. തുടക്കത്തിലൊക്കെ ഞാനത് സത്യമാണെന്ന് വിശ്വസിക്കുകയും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരുപാട് വിട്ടു വീഴ്ചകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ നമ്മുടെ സുഹൃത്തുക്കള്‍ തമ്മിലുള്ള സംസാരത്തിലാണ് ഇത് അവരുടെ സ്ഥിരം ശൈലിയാണെന്നും സത്യാവസ്ഥ അങ്ങനെയല്ലെന്നും വ്യക്തമായത്. നമുക്ക് അർഹതപ്പെട്ടത് ചോദിച്ച് വാങ്ങുക തന്നെ വേണമെന്നും പറഞ്ഞു. പിന്നെ നമുക്ക് ഇതല്ലാതെ വേറെ ഒരു പണിയില്ല. ഇതൊരു ജീവിത പ്രശ്നമായത്കൊണ്ടാണ് പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നതെന്നും താരം ഷൈനി വ്യക്തമാക്കുന്നു.
Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ഒരുതരം ചൂഷണത്തിന്റെ ലെവലിലേക്ക് ഇത് പോകുന്നുണ്ടോയെന്ന സംശയം വന്നപ്പോഴാണ് ഇത്രരൂപ കിട്ടിയാലേ ഞാന്‍ വരൂ എന്ന് പറയാന്‍ തുടങ്ങിയത്, അങ്ങനെ ഈ അടുത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയി. ഒരു ദിവസം മാത്രമേയുള്ളു. ഞാന്‍ എന്റെ പ്രതിഫലം പറഞ്ഞപ്പോള്‍ അവർക്ക് അത് ഓക്കെയായില്ല. എന്നാല്‍ ഞാനില്ലെന്ന് പറഞ്ഞു. എനിക്ക് കാസ്റ്റിങ് ഇഷ്ടമായതിനാല്‍ ചെറിയ തോതില്‍ കാസ്റ്റിങ് നടത്താറുണ്ട്. അങ്ങനെ അവരുടെ ബജറ്റിന് അനുസരിച്ചുള്ള ചിലരെ ഞാന്‍ പരിചയപ്പെടുത്തി കൊടുത്തു.

സംവിധായകന് എന്നെ തന്നെ ആ വേഷത്തിലേക്ക് വേണമെന്നായിരുന്നതിനാല്‍ വീണ്ടും വിളിച്ചു. പക്ഷെ പറയുന്ന പ്രതിഫലം അവർക്ക് തരാനാവില്ല. ലക്ഷങ്ങള്‍ ഒന്നുമല്ല, ചെറിയ തുകയാണ് ചോദിക്കുന്നത്. അതുപോലും തരാന്‍ അവർക്ക് സാധിക്കുന്നില്ല. അവര് പറഞ്ഞതില്‍ നിന്നും കുറച്ച് തുക കുറച്ചെങ്കിലും അതില്‍ നിന്നും കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഞാന്‍ വീണ്ടും ചെയ്യുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ ഭാഗത്ത് നിന്നുള്ള നിർബന്ധം കൊണ്ട് എന്നെ എടുക്കേണ്ടി വരികയാണ്.

ഇത് ലാസ്റ്റ് വിളിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് എന്നെ അഭിനയിപ്പിച്ചത്. അതൊക്കെ പറയുന്നത് ഭയങ്ക സങ്കടമാണ്. മീനൊക്കെ വാങ്ങാന്‍ പോവുമ്പോള്‍ വില പേശുകയാണ്. ഞങ്ങളൊക്കെ തുച്ഛവരുമാനമുള്ളവരാണ്. ഞങ്ങളെപ്പോലുള്ളവരുടെ ശമ്പളം കുറയ്ക്കാതെ ലക്ഷങ്ങള്‍ വാങ്ങുന്നവരുടെ അടുത്ത് നിന്നും കുറച്ച് ഞങ്ങളെപ്പോലുള്ളവരുടെ പൈസ താ എന്നാണ് പറയാനുള്ളത്. എന്നേ പോലുള്ള വേഷം ചെയ്യുന്ന മിക്കവരും അനുഭവിക്കുന്ന പ്രശ്നമാണ് ഇതെന്നും ഷൈനി പറയുന്നു.












Click it and Unblock the Notifications