റിസർവോയറിൽ ആദിവാസിയുടെ മൃതദേഹം, ദേഹത്ത് അടിയേറ്റ പാടുകൾ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാർഡാം റിസർവോയറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയ ആദിവാസിയെ പിറ്റേ ദിവസം ദുരൂഹസാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോട്ടൂർ വ്ലാവെട്ടി തടത്തരികത്ത് വീട്ടിൽ ഭുവനചന്ദ്രൻകാണിയാണ് (48) മരിച്ചത്.ഇയാളുടെ മൃതദേഹത്തിൽ അടികൊണ്ട പാടുകൾ കണ്ടതായി ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭുവനചന്ദ്രന്റെ സുഹൃത്തുക്കളായ ഒമ്പതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ ഭുവനചന്ദ്രനെ മർദ്ദിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തിനാണ് വ്ലാവെട്ടിയിൽ നിന്നു ഭുവനചന്ദ്രൻകാണി സുഹൃത്തുക്കളായ ഒമ്പത് പേരോടൊപ്പം വ്ലാവെട്ടി കരണ്ടകംചിറ വേടത്തിവീണ തോട്ടിന് സമീപത്തെ നെയ്യാർഡാം റിസർവോയറിലേക്ക് പോയത്.അവിടെ വച്ച് മദ്യപിച്ച ശേഷം സംഘം റിസർവോയറിൽ കുളിക്കാനിറങ്ങി.

ഇതിനിടയിൽ ഭുവനചന്ദ്രൻ വഴക്കുണ്ടാക്കിയെന്നും അത് കൈയാങ്കളിയിൽ കലാശിച്ചെന്നും സുഹൃത്തുക്കൾ മൊഴി നൽകി. പിന്നീട് ഭുവനചന്ദ്രൻ അവിടെ നിന്ന് പിണങ്ങിപ്പോയെന്നും സുഹൃത്തുക്കൾ പറയുന്നു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ രാത്രിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് രാവിലെ സുഹൃത്തുക്കൾ ഭുവനചന്ദ്രന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതോടെ സംഘം കുളിക്കാനിറങ്ങിയ റിസർവോയറിൽ പോയി അന്വേഷിച്ചപ്പോൾ രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് നെയ്യാർഡാം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കുമ്പോൾ ഭുവനചന്ദ്രന്റെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നെന്നും ആർ.ഡി.ഒ സ്ഥലത്തെത്തിയാലെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂയെന്നും പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാട്ടാക്കട തഹസിൽദാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications