'യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കർത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല'!ട്രോളി ജയശങ്കർ
കോട്ടയം: പിജെ ജോസഫിന്റെ നീക്കങ്ങളെയെല്ലാം മലര്‍ത്തിയടിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണി തന്നെ എത്തിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാനത്തെ പിജെ ജോസഫ് തളളിക്കളഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനുളള നീക്കത്തിലാണ് പിജെ ജോസഫ് വിഭാഗം.
കെഎം മാണിയുടെ മരണശേഷം പ്രതീക്ഷിച്ചത് പോലെ തന്നെ പിളര്‍പ്പിന്റെ വക്കില്‍ എത്തി നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് എം. പുതിയ സംഭവ വികാസങ്ങളിൽ ജോസ് കെ മാണിയെ കണക്കിന് ട്രോളിക്കൊണ്ടുളള അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്:

ഏക അവകാശി ജോസ് തന്നെ
അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' മഹാനായ മാണിസാർ മരിച്ച ഒഴിവിൽ മകൻ ജോസൂട്ടിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു. തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം അപ്പൻ്റെ സ്വത്തിനവകാശം മകനാണ്. കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ചും അങ്ങനെ തന്നെ. മരിച്ചു പോയ മാണിസാറിൻ്റെ ഏക ആൺ സന്തതിയാണ് ജോസ്. നിലവിൽ പാർലമെന്റംഗമാണ്.

അപ്പനുളളപ്പോഴേ നേതാവ്
അപ്പനുളളപ്പോൾ തന്നെ പാർട്ടിയുടെ പരമോന്നത നേതാവായി അണികൾ അംഗീകരിച്ചിരുന്നു താനും. പാലാ മെത്രാൻ്റെ അംഗീകാരവും അത്യുന്നത കർദ്ദിനാളിൻ്റെ ആശീർവാദവുമുണ്ട്. ഇതിനൊക്കെയുപരി സംസ്ഥാന കമ്മറ്റിയിലെ മഹാഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2009ലെ തെരഞ്ഞെടുപ്പു തോൽവിക്കു ശേഷം ഇടതുപക്ഷ മുന്നണിയിൽ നിൽക്കക്കളളിയില്ലാതെ അഭയാർത്ഥികളായി വന്നവരാണ് പിജെ ജോസഫും മോൻസും കുർളാനും.

ഔസേപ്പച്ചനും തനി സ്വഭാവം കാണിച്ചു
അവരോടൊപ്പം വന്ന ഫ്രാൻസിസ് ജോർജും ആൻ്റണി രാജുവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മറുകണ്ടം ചാടി. ഇപ്പോൾ ഔസേപ്പച്ചനും തനി സ്വഭാവം കാണിച്ചു. അതിൽ അത്ഭുതമില്ല. കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളർന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കർത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല.

സിപിഎമ്മിനോടോ ബിജെപിയോടോ അയിത്തമില്ല
ഇന്ത്യയുടെ ഫെഡറൽ ഭരണഘടനയിലും ചേരിചേരാനയത്തിലും വിശ്വസിക്കുന്ന, കർഷകരുടെയും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെയും ക്ഷേമശ്വൈര്യങ്ങൾ കാംക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. അതുകൊണ്ട് തല്ക്കാലം യുഡിഎഫിലും യുപിഎയിലും ഉറച്ചു നിൽക്കാൻ ഉദ്ദേശിക്കുന്നു. സിപിഎമ്മിനോടോ ബിജെപിയോടോ അയിത്തമില്ല.
ജോസ് കെ മാണി സിന്ദാബാദ്!
കർഷക- ന്യൂനപക്ഷ താല്പര്യമാണ് പരമ പ്രധാനം. ജോസ് കെ മാണിയുടെ സുദൃഢ കരങ്ങളിൽ കർഷകരുടെയും കത്തോലിക്കരുടെയും ഭാവി സുരക്ഷിതമായിരിക്കും; ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. കേരള കോൺഗ്രസ് സിന്ദാബാദ്! ജോസ് കെ മാണി സിന്ദാബാദ്! കർഷക ഐക്യം സിന്ദാബാദ്!'' എന്നാണ് ജയശങ്കർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications