മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശൻ, തൊടാൻ ആർക്കുമാകില്ല, കണക്കിന് ട്രോളി ജയശങ്കർ!
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി സുഭാഷ് വാസു രംഗത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്കിലാണ് വെള്ളാപ്പളളിയെ ജയശങ്കർ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്.
വെള്ളാപ്പളളി നടേശനുമായി ഇടഞ്ഞവരെ പോസ്റ്റിൽ ജയശങ്കർ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജൻബാബുവിൻ്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാൻ ആർക്കും കഴിയില്ലെന്നും ജയശങ്കർ പരിഹസിക്കുന്നു.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം. വെളളാപ്പളളി നടേശൻ്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാർ, പിന്നെ സികെ വിദ്യാസാഗർ, അതു കഴിഞ്ഞ് ഗോകുലം ഗോപാലൻ, ഏറ്റവും അവസാനം സുഭാഷ് വാസു.
ഡോ പൽപ്പുവിൻ്റെ സമുദായ സ്നേഹവും ടികെ മാധവൻ്റെ സംഘാടന വൈഭവവും സഹോദരൻ അയ്യപ്പൻ്റെ പുരോഗമന വാഞ്ഛയും ആർ ശങ്കറിൻ്റെ കർമകുശലതയും കുമാരനാശാൻ്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശൻ.
ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹവും സർവ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജൻബാബുവിൻ്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്പ് അദ്ദേഹത്തെ കളളൻ, കളളുകച്ചവടക്കാരൻ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികൾ ഇപ്പോൾ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്. ജയ് ജയ് വെളളാപ്പളളി!''