മുട്ടിന് താഴെ 37, മുഖമാണെങ്കിൽ 51! നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ജയശങ്കർ
Recommended Video
കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ഇത്രയും ദിവസം പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു. ഷുഹൈബിനെ കൊന്നത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു സംഘടനകളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്ന വിവരം പുറത്ത് വന്നു കഴിഞ്ഞു. കൊലപാതകം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് എന്ന് കീഴടങ്ങിയ പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തിരിക്കുന്നു.
ആകാശും റിജിനും പിണറായിക്കും ജയരാജനുമൊപ്പം.. ഷുഹൈബിന്റെ കൊലയാളികൾ അല്ലെന്ന് പിതാവ് മുഹമ്മദ്!
ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബിന്റെ കൊലയാളിയെന്ന് ബിജെപി
സ്വന്തം പ്രവര്‍ത്തകര്‍ പിടിയിലായിക്കഴിഞ്ഞിട്ടും സിപിഎമ്മിന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുന്നു.
അഞ്ചംഗ കൊലയാളി സംഘം
സിപിഎമ്മുകാരായ അഞ്ചംഗ സംഘമാണ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നതെന്നാണ് പോലീസ് പറയുന്നത്. കീഴടങ്ങിയ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സിപിഎം അറിവോടെ കൊല
മറ്റ് പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. കൊല്ലാന്‍ വേണ്ടിയായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചത് എന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാല് വെട്ടാനായിരുന്നു ഉദ്ദേശം. ശുഹൈബിനെ ആക്രമിക്കുമെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പങ്കില്ലെന്ന് ആവർത്തിച്ച് പാർട്ടി
സിപിഎമ്മിന് പങ്കുള്ള കൊലപാതകമാണ് ഷുഹൈബിന്റെത് എന്ന വിവരം പുറത്ത് വരുമ്പോഴും പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട നേതാക്കള്‍. ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവം അല്ലെന്നും കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് കോടിയേരി പ്രതികരിച്ചത്.
പരിഹസിച്ച് ജയശങ്കർ
കോടിയേരി ബാലകൃഷ്ണനെ കണക്കിന് പരിഹസിക്കുന്നതാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ഷുഹൈബിൻ്റെ ദുരൂഹമരണവുമായി മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണൻ. കീഴടങ്ങിയത് പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആയിരിക്കാം. അവരെ സ്റ്റേഷനിൽ ഹാജരാക്കിയത് നേതാക്കളായിരിക്കാം. പക്ഷേ, പാർട്ടി ഷുഹൈബിനെ കൊല്ലാനുള്ള തീരുമാനം എടുത്തിട്ടില്ല.
കൊലപാതകത്തിൽ വിശ്വസിക്കുന്നില്ല
സംശയം ഉളളവർക്ക് മിനിറ്റ്സ് ബുക്ക് പരിശോധിച്ചു നോക്കാം. ഷുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സിപിഎം.ഇനി ഏതെങ്കിലും പ്രവർത്തകർ പാർട്ടി തീരുമാനം ലംഘിച്ച് കൊല നടത്തിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഏറ്റവും വേഗം ജാമ്യത്തിലിറക്കും. നല്ല വക്കീലിനെ വച്ചു കേസ് നടത്തിക്കും.
എണ്ണാമെങ്കിൽ എണ്ണിക്കോ
വെറുതെ വിട്ടാൽ പൂമാലയിടും, ശിക്ഷിച്ചാൽ കുടുംബത്തെ സംരക്ഷിക്കും. അപ്പോഴും പാർട്ടി കൊലപാതകത്തിൽ പങ്കില്ല, പങ്കില്ല, പങ്കില്ലെന്ന് ആവർത്തിക്കും.നിങ്ങൾക്കൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. "മുട്ടിനു താഴെ 37,മുഖമാണെങ്കിൽ 51. എണ്ണാമെങ്കിൽ എണ്ണിക്കോ, പിന്നെ കളളം പറയരുത്"എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അഡ്വ.ജയശങ്കറിന്റെ പരിഹാസം.
അപലപിച്ച് മുഖ്യമന്ത്രി
ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ആറ് ദിവസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകം അത്യന്തം അപലപനീയമാണ് എന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. പോലീസ് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും പ്രതികളുടെ ബന്ധങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് മഖ്യമന്ത്രി വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്