മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ്, മമ്മൂട്ടിക്ക് വേണ്ടി മൃത്യുഞ്ജയ ഹോമവും വഴിപാടുകളും
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും കൊവിഡ് പോസിറ്റീവ് ആയിരുന്നു.
മമ്മൂട്ടിയും ദുൽഖറും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് വിവരം.
'ദിലീപ് മുഖ്യസൂത്രധാരൻ', ചോദ്യം ചെയ്യണം, റേപ് കൊട്ടേഷൻ ചരിത്രത്തിലാദ്യമെന്ന് പ്രോസിക്യൂഷൻ
ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ഞാന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. നേരിയ പനിയുടെ ലക്ഷണങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമാ ചിത്രീകരണങ്ങളുടെ ഭാഗമായി താനുമായി അടുത്ത് ഇടപഴകിയ ആളുകള്‍ നിരീക്ഷണത്തില്‍ പോകണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധനയും നടത്തണം. മഹാമാരി അവസാനിച്ചിട്ടില്ല. നമ്മളെല്ലാവരും ജാഗ്രതയോടെ ഇരിക്കണം. എല്ലാവരും മാസ്‌ക് ധരിച്ച് സുരക്ഷിതരായിരിക്കുക''.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും തനിക്ക് കൊവിഡ് പിടിപെട്ടിരിക്കുകയാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. നേരിയ പനി ഉളളതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ താന്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് എന്നും മമ്മൂട്ടി വ്യക്തമാക്കി. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പാലിച്ച് കൊണ്ട് സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കൊവിഡ് പരിശോധന നടത്തിയത്. മമ്മൂട്ടി നിലവില്‍ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊച്ചിയിലെ വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം സിബിഐ 5 സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയിട്ടില്ല. അതിനാല്‍ സിബിഐ 5ന്റെ ഷൂട്ടിംഗ് തുടരുകയാണ്. കൊവിഡ് ഭേദമായതിന് ശേഷം മമ്മൂട്ടി ഷൂട്ടിംഗിനെത്തും. ഡിസംബറിലാണ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്. അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം, ലിജോ ജോസ് പല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം പോലുളള ചിത്രങ്ങളും മമ്മൂട്ടിയുടേതായിട്ടുണ്ട്.
അതിനിടെ കൊവിഡ് രോഗബാധിതനായ മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ആരാധകര്‍ അടക്കമുളളവര്‍ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി. മലപ്പുറത്തെ തൃപ്രങ്ങോട് ക്ഷേത്രത്തിലാണ് മമ്മൂട്ടിക്ക് വേണ്ടി മൃത്യുഞ്ജയ ഹോമവും മറ്റ് പൂജകളും വഴിപാടുകളും നടന്നത്. നടന്‍ ദേവന്‍, മമ്മൂട്ടിയുടെ പിഎ, ആരാധകര്‍ അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂര്‍ നീണ്ട മൃത്യുഞ്ജയ ഹോമം നടത്തിയത്.