കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഒന്നാം പ്രതി! നാല് പേർക്കെതിരെ ക്രിമിനൽ കേസ്...
കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ പോലീസ് കേസെടുത്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫാദർ ജോഷി പുതുവ, ഫാദർ വടക്കുംമ്പാടൻ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഹൈക്കോടതി ഉത്തരവിൽ കർദ്ദിനാളിനെതിരെ കേസെടുക്കാമെന്ന് നേരത്തെ എജിയും നിയമോപദേശം നൽകിയിരുന്നു. വിവാദ ഭൂമി ഇടപാടിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നത്.
നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ കർദ്ദിനാളിനെതിരെയും മറ്റു രണ്ടു വൈദികർക്കെതിരെയും വിശ്വാസ വഞ്ചന, ഗൂഢാലോചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. ഭൂമി ഇടപാടിലെ ഇടനിലക്കാരനായ സാജു വർഗീസിനെതിരെയും ഇതേ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കർദ്ദിനാളിന് രാജ്യത്തെ നിയമം ബാധകമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കർദ്ദിനാൾ സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും നിരീക്ഷിച്ചു. എന്നാൽ കർദ്ദിനാളിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പോലീസിനെതിരെ വൈദിക സമിതിയിൽ നിന്നും പ്രതിഷേധമുയർന്നു. കേസെടുക്കാത്ത പോലീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, തനിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ അതിനുമുൻപ് കർദ്ദിനാളിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ കേസെടുക്കരുതെന്ന് ആവശ്യപ്പെടാൻ കർദ്ദിനാളിന് കഴിയില്ല. ഇതിലെ തുടർനടപടികൾ റദ്ദാക്കാൻ മാത്രമേ കർദ്ദിനാളിന് ആവശ്യപ്പെടാനാകൂ.












Click it and Unblock the Notifications