പോലീസിനെതിരെ വീണ്ടും ഗുരുതര ആരോപണം; ജീപ്പുകൾ വാങ്ങിയതിലും ക്രമക്കേട്, കമ്പനിയെ സഹായിക്കാൻ?
തിരുവനന്തപുരം: ഡിജിപിക്കെതിരെയും പോലീസ് സേനയ്ക്കെതിരെയുമുള്ള സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒരോ ദിവസവും ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പോലീസ് സ്റ്റേഷനുകളിൽ മഹീന്ദ്ര ബൊലേറോ ജീപ്പുകൾ വാങ്ങിയതിലും ദുരൂഹതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഎസ്4 ഇനത്തിൽപ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ പോലീസ് സേനയിലേക്ക് വാങ്ങിയത്.
എന്നാൽ മലിനീകരണ തോത് കൂടുതലായതിനാൽ അടുത്ത മാസം 31 ശേഷം വിറ്റഴിക്കാൻ സാധിക്കാത്ത മോഡലാണ് ഈ വാഹനം. കമ്പനിയുടെ സ്റ്റോക്ക് തീർക്കാനാണോ പോലീസ് വൻതോതിൽ ബിഎസ്4 വാഹനങ്ങൾ വങ്ങിയത് എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചരലക്ഷമാണ് ബിഎസ്4ന്റെ വില. ഇ ടെണ്ടർ വഴിയാണ് കരാർ ഒപ്പിട്ടതും. ബിഎസ് 6 വാഹനങ്ങൾ മാത്രമാണ് ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്യാനാകുക. എന്നാൽ ബിഎസ്6 വാഹനങ്ങൾക്ക് വില കൂടുതലാണെന്നാണ് പോലീസ് വാദം.
കമ്പനിയെ സഹായിക്കാനോ?
കമ്പനിയെ സഹായിക്കാനാണ് ബിഎസ്4 ഇനത്തിൽപ്പെട്ട ജീപ്പുകൾ വാങ്ങിയതെന്നാണ് ആരോപണം. ഫെബ്രുവരി ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകൾ മുഖ്യമന്ത്രി സേനയ്ക്ക് കൈമാറിയത്. ഒരു സ്റ്റേഷനിൽ രണ്ട് ജീപ്പുകൾ കൊണ്ടുവരുന്നത് മുൻനിർത്തിയാണ് ജീപ്പുകൾ വാങ്ങിയതെന്ന് പോലീസ് പറയുന്നു. മാർച്ച് 31 വരെ മാത്രമേ ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.
എല്ലാം സർക്കാർ അറിവോടെ?
അതേസമയം ഡിജിപിയുടെ ചട്ടലംഘനം സര്‍ക്കാരിന്റെ അറിവോടെയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നുണ്ട്. ലീസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പികക്കുന്നത്. 27 ലക്ഷം രൂപയുടെ കരാര്‍ ഡിജിപി സ്വന്തം നിലയില്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കി. സിഎജി കണ്ടെത്തിയ ഭൂരിഭാഗം ക്രമക്കേടുകളുടെയും വഴി ഇത് തന്നെയാണെനന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നു
സിഎജി റിപ്പോര്‍ട്ടിലെ പോലീസിനെതിരായ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അന്വേഷണത്തിന് ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഒരോ പരാമർശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിർദേശമുണ്ട്. നിയമസഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെയും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണുള്ളത്.
വെടിയുണ്ടകൾ കണാതായി
എന്നാൽ തോക്കുകൾ നഷ്ടമായെന്ന ആരോപണത്തിൽ നിന്ന് കേരള പോലീസ് മുഖം രക്ഷിച്ചെങ്കിലും വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. എസ്എപി ക്യാംപിൽ നിന്നും ഇൻസാസ് റൈഫിളുകളും, വെടിയുണ്ടകളും കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ക്രൈം ബ്രാഞ്ച് അന്വേഷണം
2019 ഏപ്രിൽ 3ന് പേരൂർക്കട പോലീസെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 1996 മുതൽ 2016 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടപ്പെട്ടുവെന്ന മുൻ കമാണ്ടൻറ് സേവ്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാതായതിനു പോലീസ് മറുപടി നൽകേണ്ടി വരും. കേസ് അന്വേഷണം സുതാര്യമായി നടപ്പിലാക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. 11 പേരെ പ്രതി ചേർത്താണ് പേരൂർക്കട പോലീസ് കേസെടുത്തെങ്കിലും പ്രതിപട്ടികയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.