മുഖ്യമന്ത്രിയും പോറ്റിയുമൊത്തുള്ള എഐ ചിത്രം; കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്‌റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസിന്റേതാണ് നടപടി.
ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പോലീസ് സംഘം സുബ്രഹ്മണ്യനെ കസ്‌റ്റഡിയിൽ എടുത്തത്. നേരത്തെ കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍ സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്. പോലീസ് കേസെടുത്തിട്ടും പോസ്‌റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പോലീസ് അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക. പിണറായി വിജയനും ഉണ്ണികൃഷ്‌ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ വ്യാപകമായ വിമർശനവും ഇതിനെതിരെ ഉയർന്നിരുന്നു.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ പോലീസിന് മുൻപിൽ ഹാജരായിരുന്നില്ല. ഇതോടെയാണ് കൂടുതൽ നടപടികൾ ഉണ്ടായിരിക്കുന്നത്. . ബിഎൻഎസ് 122 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിനിടെ താൻ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സുബ്രഹ്മണ്യൻ. അതുകൊണ്ട് കൂടിയാണ് ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിക്കില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചത്.
താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുമെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ചിത്രത്തിന്റെ ആധികാരികത തെളിയിക്കുമെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മ്മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്‌റ്റ് ചെയ്‌തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസെടുത്തിട്ടില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ലെന്നും എൻ സുബ്രഹ്മണ്യൻ പറയുന്നു.
പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്നാണ് സിപിഎം നേതാക്കൾ ആവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മ്മിച്ചതാണെന്നും അതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യ പരിശോധനക്കായി സുബ്രഹമണ്യനെ വെള്ളിമാട് കുന്നിലെ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.












Click it and Unblock the Notifications