'ചര്‍ച്ചകള്‍ അനവസരത്തിലുളളത്', സുധാകരനേയും മുരളീധരനേയും തള്ളി കെസി വേണുഗോപാൽ
ദില്ലി: കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന കെ മുരളീധരന്റെയും കെ സുധാകരന്റെയും പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പുനസംഘടന സംബന്ധിച്ചുളള ചര്‍ച്ചകള്‍ അനവസരത്തിലുളളതാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. പുനസംഘടന തിരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കേണ്ട വിഷയങ്ങള്‍ ആണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
കണക്കിലേറെ ഭാരവാഹികള്‍ ഉളളത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശാപമാണ് എന്നും കഴിവും പ്രാപ്തിയും ഉളള പുതുമുഖങ്ങള്‍ നേതൃരംഗത്തേക്ക് വരണം എന്നുമാണ് കെ സുധാകരന്‍ ആവശ്യപ്പെട്ടത്. 1991ന് ശേഷം കോണ്‍ഗ്രസില്‍ ജനാധിപത്യം ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ സാഹസപ്പെട്ടാണ് പാര്‍ട്ടിയെ നയിക്കുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
Recommended Video
കെ സുധാകരന് പിന്നാലെ കെ മുരളീധരനും പാര്‍ട്ടി പുനസംഘടന ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ബാധ്യത ആണെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പുനസംഘടന ചര്‍ച്ച ചെയ്യണം എന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നോമിനേഷന്‍ സംവിധാനം അവസാനിപ്പിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പുനസംഘടന സംബന്ധിച്ച് കെ സുധാകരന്റെ അഭിപ്രായത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വാഗതം ചെയ്തു. പാര്‍ട്ടിയില്‍ മാറ്റം വേണം എന്നുളള കെ സുധാകരന്റെ വിമര്‍ശനം പോസിറ്റീവായി എടുക്കുന്നുവെന്നും കേരളത്തില്‍ മാത്രമായി ഇപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സുധാകരന് തന്നെ അറിയാമെന്നുമാണ് മുല്ലപ്പളളി പ്രതികരിച്ചത്.