വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..
വിശന്നുകരഞ്ഞ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ നൽകാൻ എയർ ഇന്ത്യ അധികൃതർ തയ്യാറായില്ല.
അബുദാബി/തിരുവനന്തപുരം: യാത്രക്കാരെ 27 മണിക്കൂറോളം കഷ്ടപ്പെടുത്തി എയർ ഇന്ത്യയുടെ ക്രൂരത. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രതിരിക്കേണ്ട വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്നാണ് യാത്രക്കാർ ദുരിതത്തിലായത്.
വിമാനം മണിക്കൂറുകളോളം വൈകിയതിനാൽ പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കമുള്ള 156 യാത്രക്കാർ 27 മണിക്കൂറാണ് അബുദാബി വിമാനത്താവളത്തിൽ ചെലവഴിച്ചത്. ഇതിനിടെ വിശന്നുകരഞ്ഞ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ നൽകാൻ എയർ ഇന്ത്യ അധികൃതർ തയ്യാറായില്ല. പിന്നീട് അബുദാബി വിമാനത്താവള അധികൃതരാണ് ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും നൽകിയത്.
തിരുവനന്തപുരത്തേക്ക്...
അബുദാബിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.10ന് യാത്രതിരിക്കേണ്ട ഐഎക്സ് 538 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. സാങ്കേതിക തകരാർ സംഭവിച്ചതിനാലാണ് വിമാനം വൈകിയതെന്നായിരുന്നു എയർഇന്ത്യയുടെ വിശദീകരണം. എന്നാൽ വിമാനം ഇത്രയധികം സമയം വൈകുമെന്ന് എയർഇന്ത്യ വിവരം നൽകിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനം രാത്രി 11.55ന് പുറപ്പെടുമെന്നായിരുന്നു എയർഇന്ത്യ ആദ്യം നൽകിയ വിവരം. ഇതനുസരിച്ച് മുഴുവൻ യാത്രക്കാരും ഈ സമയമാകുമ്പോഴേക്കും വിമാനത്താവളത്തിലെത്തി. എന്നാൽ 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് എയർഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. ഇതിനിടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും ഒന്നരെ വരെ വിമാനം യാത്രതിരിച്ചില്ല.
രാവിലെ...
പുലർച്ചെ വരെ വിമാനത്തിൽ ഇരുത്തിയ യാത്രക്കാരെ പിന്നീട് വിമാനത്താവളത്തിലെ ലോബിയിലേക്ക് മാറ്റി. സാങ്കേതിക തകരാർ കാരണം വിമാനം ഇനിയും വൈകുമെന്ന് തന്നെയായിരുന്നു അധികൃതർ ശനിയാഴ്ച രാവിലെയും പറഞ്ഞത്. മണിക്കൂറുകൾ പിന്നിട്ടിട്ടും യാത്ര ആരംഭിക്കാത്തതിനാൽ യാത്രക്കാർ എയർഇന്ത്യ അധികൃതർക്ക് പരാതി നൽകി. ഇതിനിടെ യാത്രക്കാരെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാൻ എയർഇന്ത്യ തയ്യാറായെങ്കിലും വിസ കാലാവധി കഴിഞ്ഞവർക്കും, വിസിറ്റ് വിസയിലെത്തി മടങ്ങുന്നവർക്കും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള നാൽപ്പതോളം യാത്രക്കാരാണ് ശരിക്കും വലഞ്ഞത്. വിമാനത്താവള ലോബിയിൽ മണിക്കൂറുകൾ ചെലവഴിച്ച ഇവർക്ക് വേണ്ട സഹായം നൽകാൻ എയർഇന്ത്യ വിമുഖത കാണിച്ചെന്നാണ് ആരോപണം.
ബർഗറും ജ്യൂസും മാത്രം...
യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് എയർഇന്ത്യ ഒരു ചെറിയ ബർഗറും ജ്യൂസും നൽകിയത്. രാവിലെയും ഉച്ചയ്ക്കും ഇത് മാത്രമാണ് യാത്രക്കാർക്ക് ആഹാരമായി കിട്ടിയത്. അതിനിടെ വിശന്നുവലഞ്ഞ ചെറിയ കുട്ടികൾ അലറിക്കരഞ്ഞിട്ടും അധികൃതർ കണ്ട ഭാവം നടിച്ചില്ല. ചെറിയ കുട്ടികൾക്ക് വേണ്ട ബേബി ഫുഡോ മറ്റോ ലഭ്യമാക്കാനും അധികൃതർ തയ്യാറായില്ല. വിമാനത്താവളത്തിന്റെ തറയിൽ കിടന്നുറങ്ങിയ കുട്ടികളടക്കമുള്ളവർക്ക് പുതപ്പോ മറ്റു സൗകര്യങ്ങളോ എയർഇന്ത്യ നൽകിയില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തണുത്തുവിറച്ചാണ് ഒരു രാത്രി തള്ളിനീക്കിയത്. അബുദാബി വിമാനത്താവളത്തിൽ 27 മണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവർക്ക് തിരുവനന്തപുരത്തേക്ക് യാത്രതിരിക്കാനായത്. വെള്ളിയാഴ്ച രാത്രി 9.10ന് പോകേണ്ടവർ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് യാത്രിതിരിച്ചത്.
എയര്‍ ഇന്ത്യാ വിമാനം സൗദി വഴി ഇസ്രായേലില്‍; പരിഭവവുമായി ഇസ്രായേല്‍ വിമാനക്കമ്പനി
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും അക്രമവും! അതിന് കാരണവുമുണ്ട്... കാന്തപുരത്തിന്റെ വിവാദ പ്രസംഗം
ആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറി