കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!
ദുബായ്: രാജ്യത്തെ തന്നെ ഏറ്റവും തിരക്കുളള എട്ടാമത്തെ വിമാനത്താവളമായ കരിപ്പൂരില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിമാനാപകടം സംഭവിക്കുന്നത്. പ്രവാസികളുമായി കേരളത്തിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനകം പൈലറ്റ് ദീപക് വസന്ത് സാത്തെ അടക്കം ആറ് മരണങ്ങള്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.
കരിപ്പൂരിലെ അപകടം പ്രവാസ ലോകത്തെ നടുക്കിയിരിക്കുകയാണ്. വന്ദേ ഭാരത് വിമാനത്തില്‍ നാട്ടിലേക്ക് പോയ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുളളവരുടെ അവസ്ഥ എന്താണ് എന്നറിയാനുളള ആശങ്കയിലാണ് പ്രവാസി മലയാളികള്‍. എയര്‍ ഇന്ത്യ ഓഫീസിലേക്കും നാട്ടിലുളള ബന്ധുക്കളേയും അടക്കം വിളിച്ച് കൊണ്ടിരിക്കുകയാണ് പ്രവാസികള്‍.

Recommended Video
എന്നാല്‍ എത്ര പേര്‍ മരണപ്പെട്ടു എന്നതും എത്ര പേര്‍ക്ക് പരിക്കുണ്ട് എന്നതും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉളളൂ എന്നുളളതാണ് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയായ ഷൗക്കത്തിന്റെ ഭാര്യയും രണ്ട് മക്കളും വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പരിക്കില്ലെന്നാണ് വിവരം. സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് പോയ ഇവര്‍ക്ക് ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ച് വരാന്‍ സാധിച്ചിരുന്നില്ല.
1.30നായിരുന്നു വിമാനം ദുബായില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ മുക്കാല്‍ മണിക്കൂറോളം വൈകി 2.15ന് ആയിരുന്നു യാത്ര തുടങ്ങിയത്. സുഹൃത്ത് വിളിച്ച് പറയുമ്പോഴാണ് അപകടവിവരം ഷൗക്കത്ത് അറിഞ്ഞത്. ഷൗക്കത്തിന്റെ സുഹൃത്തിന്റെ ഭാര്യയും ഒരു കുട്ടിയും ഇതേ വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോഴിക്കോട് കരിപ്പൂരുണ്ടായ വിമാന അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. കോഴിക്കോടുണ്ടായ വിമാന അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെക്കുറിച്ച് താനോര്‍ക്കുന്നുവെന്നും മോദി കുറിച്ചു.പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് മുക്തരാകട്ടെ എന്നും മോദി കുറിച്ചു. എത്രയും പെട്ടെന്ന് മുക്തരാകട്ടെ എന്നും മോദി കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ സംസാരിച്ചുവെന്നും അധികൃതര്‍ സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ട് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications