തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്, 50 വർഷത്തേക്ക് നടത്തിപ്പിനുളള കരാർ ഒപ്പിട്ടു
ദില്ലി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കി കരാര്‍ ഒപ്പിട്ടു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുളള കരാറില്‍ ആണ് എയര്‍പോര്‍ട്ട് ഇന്ത്യ അതോറിറ്റി ഒപ്പിട്ടിരിക്കുന്നത്. 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പുമായുളള കരാര്‍. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജയ്പൂര്‍, ഗുവാഹട്ടി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ പിപിപി വ്യവസ്ഥയില്‍ നടത്തിപ്പിനും വികസനത്തിനും വേണ്ടി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡിന് കൈമാറിക്കൊണ്ട് മൂന്ന് കരാറുകള്‍ ഒപ്പിട്ടതായാണ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍വി സുബ്ബറായിഡുവും അദാനി എയര്‍പോര്‍ട്‌സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മില്‍ ആണ് കരാര്‍ ഒപ്പിട്ടത്.

കരാര്‍ പ്രകാരം മൂന്ന് മാസത്തിനുളളില്‍ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ കടുത്ത വിമര്‍ശനം ആണ് ഉയര്‍ന്നിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ഹര്‍ജി തളളിയതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications