ജോലി ആഴ്ചയിൽ 2 ദിവസം, വീട്ടിൽ പണം ആവശ്യമില്ലെന്ന് പറയും; അൽ-ഖ്വയ്ദ ഭീകരനെ കുറിച്ച് വെളിപ്പെടുത്തൽ
കൊച്ചി: എറണാകുളത്ത് നിന്ന് മൂന്ന് അല്‍-ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. ആകെ 9 ഭീകരരെ റെയ്ഡില്‍ പിടി കൂടിയതായും ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആറ് പേരെയാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പിടികൂടിയത്. പിടിയിലായ ഭീകരര്‍ വന്‍ അക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. കൊച്ചിയില്‍ നിന്നും പിടികൂടിയ ഭീകരരില്‍ ഒരാള്‍ ലോക്ക് ഡൗണ്‍ കാലത്താണ് ഇവിടെ എത്തിയതെന്നാണ് സഹവാസികള്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്...
Recommended Video

മൂന്ന് പേര്‍
മൂന്ന് പേരാണ് കേരളത്തില്‍ നിന്നും പിടിയിലായത്. പിടിയിലാവയവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് 9 പേരും പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പഞ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഈ തീവ്രവാദ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തി ആളെകൊല്ലുകയായിരുന്നു ലക്ഷ്യം.

കേരളത്തിലും ആക്രമണം
കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കെട്ടിട നിര്‍മ്മാണ് തൊഴിലാളികള്‍ എന്ന മറവിലായിരുന്നു മൂന്ന് പേരും കൊച്ചിയില്‍ താമസിച്ചിരുന്നത്.

നിരന്തരം സഞ്ചരിച്ചു
ദില്ലിയിലാണ് റെയ്ഡുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പിടിയിലായവരെ എന്‍ഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും. പ്രതികളെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇവര്‍ നിരന്തരം സഞ്ചരിച്ചിരുന്നതായും താമസിക്കുകയും ചെയ്തതായി സൂചനയുണ്ട്.

ലോക്ക് ഡൗണ്‍ സമയത്ത്
കൊച്ചിയില്‍ നിന്നും പിടിയിലായ ഭീകരരില്‍ ഒരാളായ മുര്‍ഷിദ് ഹസന്‍ ലോക്ക് ഡൗണ്‍ കാലത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറയുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. മുര്‍ഷിദിന് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലായിരുന്നു. രണ്ട് ദിവസം മാത്രം ജോലിക്ക് പോയതിന്റെ കാരണമായി മുര്‍ഷിദ് ഈ മറുപടിയായിരുന്നു പറഞ്ഞതെന്ന് ഒപ്പം താമസിച്ചയാള്‍ പറയുന്നു.

തങ്ങളൊക്കെ വിശ്വസിച്ചു
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലെന്നും ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാന്‍ വകയില്ലെന്നും പറഞ്ഞാണ് മുര്‍ഷിദ് പതാളത്ത് എത്തിയത്. വീട്ടിലേക്ക് സ്ഥിരമായി വിളിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് മുര്‍ഷിദ് സ്ഥിരമായി ജോലിക്ക് പോകാതിരുന്നത്. അയാള്‍ പറഞ്ഞതൊക്കെ തങ്ങള്‍ വിശ്വസിച്ചെന്ന് സഹവാസി പറയുന്നു.

കൂടുതല്‍ ഒന്നും അറിയില്ല
അയാളെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് സഹവാസി പറയുന്നു. വീടിന് പുറത്ത് ആരുമായും അടുപ്പമുള്ളതായും അറിയില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊലീസുകാര്‍ അന്വേഷണത്തിനായി വീട്ടിലെത്തിയത്. എല്ലാവരുടെ ആധാര്‍ കാര്‍ഡുകളും ഫോണുകളും കൊണ്ടുപോയി. ഇന്ന് രാവിലെ തിരികെ ചെന്ന് അത് വാങ്ങണമെന്ന് അറിയിച്ചെന്നും മുര്‍ഷിദിന്റെ സഹവാസി പറയുന്നു.

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്നും അല്‍ക്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേര്‍ പിടിയിലാവുന്നത്. ഇന്ത്യയില്‍ അല്‍ ഖ്വയ്ദയുടെ 180 ഓളം പ്രവര്‍ത്തകരുള്ളതായി നേരത്തെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തും.












Click it and Unblock the Notifications