ആലപ്പുഴയിലെ 'സൂര്യനെല്ലി' കേസ്: പെൺകുട്ടിയെ എത്തിച്ചത് പിതാവ് തന്നെ... അപ്പോള്‍ ആതിര?
ആലപ്പുഴ: സൂര്യനെല്ലി കേസിന് സമാനമായ രീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ വീണ്ടും അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം അറസ്റ്റിലായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ തന്നെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇപ്പോള്‍ പോലീസ് പിതാവിനേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടി ഇക്കാര്യം നേരത്തേ തന്നെ പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അറസ്റ്റ് വൈകുകയായിരുന്നു.
അകന്ന ബന്ധത്തിലുള്ള ആതിര എന്ന യുവതിയാണ് പെണ്‍കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഉപയോഗിച്ചിരുന്നത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പങ്ക് ഞെട്ടിപ്പിക്കുന്നതാണ്.
ഭിന്നശേഷിയുള്ളവര്‍
പെണ്‍കുട്ടിയുടെ കുടുംബത്തില്‍സ പിതാവ് അടക്കമുള്ളവര്‍ ഭിന്നശേഷിയുള്ളവര്‍ ആണ്. വാര്‍ത്തയുടെ പ്രാധാന്യം വര്‍ദ്ധിക്കാനും ഇത് കാരണമായിരുന്നു. വീട്ടിലെ ദുരിതങ്ങള്‍ മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
പോലീസുകാര്‍
കേസില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റിലായിട്ടുണ്ട്. അതില്‍ ഒരാള്‍ എസ്‌ഐയും മറ്റൊരാള്‍ സിവില്‍ പോലീസ് ഓഫീസറും ആണ്. കേസിലെ രണ്ടാം പ്രതിയാണ് സിവില്‍ പോലീസ് ഓഫീസര്‍ ആയ നെല്‍സണ്‍. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നാണ് വിവരം.
പെണ്‍കുട്ടിയെ എത്തിച്ചത്
നെല്‍സണ്‍ അടക്കമുള്ളവരുടെ അടുത്ത് പെണ്‍കുട്ടിയെ എത്തിച്ചത് പിതാവാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് ഇയാള്‍ പണം കൈപ്പറ്റുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിതാവ് അവര്‍ക്കൊപ്പം മദ്യപിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
ആയുര്‍വേദ മസാജിങ്ങിന്റെ പേരില്‍
ആയുര്‍വേദ മസാജിങ് എന്ന പേരില്‍ ആണ് ആതിര പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ മറവില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. വീട്ടുകാര്‍ക്ക് പണവും നല്‍കിയിരുന്നു.
വീട്ടുകാരുടെ നിര്‍ബന്ധം
എന്നാല്‍ പെണ്‍കുട്ടി പലപ്പോഴും ആതിരയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, പിതാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു എന്നും ആരോപണം ഉണ്ട്. പെണ്‍കുട്ടിയുടെ പിതാവിന് ആതിര മുന്നൂറ് രൂപ വീതം ആയിരുന്നു നല്‍കിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൊഴിമാറ്റിയാലോ എന്ന് കരുതി
പിതാവിനെതിരെ പെണ്‍കുട്ടി ആദ്യം തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി പിന്നീട് മാറ്റിയാലോ എന്ന് സംശയിച്ചായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ച് നിന്നതോടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്തു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍
ഒരു ഡിവൈഎസ്പി അടക്കം മുതിര്‍ന്നപല പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ആരോപണം ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ഔദ്യോഗിക ഭാഷ്യം. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ആതിരയുടെ സുഹൃത്തുക്കള്‍
പെണ്‍കുട്ടിയെ ആദ്യം ശാരീരികമായി ഉപദ്രവിച്ചത് ആതിരയുടെ സുഹൃത്തുക്കള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആതിരയുടെ കാമുകന്റെ കാറില്‍ ആയിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൊണ്ടുപോയിരുന്നത്.