ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞു; മമ്മൂട്ടി ചിത്രംപോലെ!! കൊലയാളി ചടങ്ങുകളില്‍ സജീവം, പക്ഷേ...
ആലപ്പുഴ: മാസങ്ങളുടെ ഇടവേളയില്‍ ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരാള്‍. എല്ലാവര്‍ക്കുമിടയില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തി തന്നെയാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആദ്യ കൊലപാതകം നടന്നത് ഏഴ് മാസം മുമ്പ്. രണ്ടാമത്തേത് രണ്ടുമാസം മുമ്പും. പക്ഷേ, രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം സേതുരാമയ്യര്‍ സിബിഐ പോലെ, കൊലയാളി എല്ലാത്തിനും മുന്നിലുണ്ടായിരുന്നു... സംസ്‌കാര ചടങ്ങുകളിലും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലുമെല്ലാം... ഒടുവില്‍ പോലീസ് തിരിച്ചറിഞ്ഞു. കൊലയാളിയുടെ കളികള്‍ പൊളിഞ്ഞു. ആദ്യ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നു രണ്ടാമത്തെ കൊലപാതകമെന്ന് പോലീസ് പറയുന്നു..

മധു കൊലപാതകം
ഏഴ് മാസം മുമ്പാണ് എടത്വാ ചെക്കിടിക്കാട് കറുകത്തറ മധു കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പ് ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫ് എന്ന ലിന്റോയും മരിച്ചു. രണ്ട് സംഭവത്തിനും പിന്നില് സുഹൃത്ത് മോബിന്‍ മാത്യു എന്ന മനു ആണെന്ന് പോലീസ് പറയുന്നു.

ഒന്ന് മറയ്ക്കാന്‍ മറ്റൊന്ന്
മൂന്ന് പേരും ഏറെകാലമായി സുഹൃത്തുക്കളാണ്. ആദ്യ കൊലപാതകം നടത്തിയതില്‍ രണ്ടാമത് കൊല്ലപ്പെട്ട വ്യക്തിക്കും ബന്ധമുണ്ടായിരുന്നുവത്രെ. ആദ്യ കൊലപാതം സംബന്ധിച്ച് പുറത്തുപറയുമെന്ന സാഹചര്യം വന്നപ്പോഴാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

സഹോദരിയെ ശല്യപ്പെടുത്തി
മോബിന്റെ സഹോദരിയെ മധു ശല്യപ്പെടുത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അവസരം കിട്ടിയപ്പോള്‍ മോബിന്‍ തീര്‍ത്തത്. മോബിന്റെ ബന്ധുവിന്റെ മനസ്സമ്മതം കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രിയായിരുന്നു മധു കൊല്ലപ്പെട്ടത്.

രാത്രി സംഭവിച്ചത്
അന്ന് രാത്രിയില്‍ മോബിന്‍, മധു, ലിന്റോ ഉള്‍പ്പെടെ എട്ടംഗ സംഘം ബന്ധുവീടിനടുത്തുള്ള പാടത്തുവച്ച് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു. നിസാര സംഭവത്തെ ചൊല്ലി ഇതിനിടെ വാക്കുതര്‍ക്കമുണ്ടായി. അത് അടിപിടിയില്‍ കലാശിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം ബാക്കി സുഹൃത്തുക്കള്‍ പോയി. എന്നാല്‍ പ്രശ്‌നം അവിടെ തീര്‍ന്നിരുന്നില്ല.

വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു
മധു വീണ്ടും മദ്യം കൊണ്ടുവന്നു. മോബിനും ലിന്റോയും ഈ അവസരത്തിലാണ് മധുവിനെ അടിച്ച് കീഴ്‌പ്പെടുത്തി ഇന്‍സുലേറ്റഡ് കേബിള്‍ കൊണ്ട് കഴുത്തു വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയത്. ശേഷം മധുവിന്റെ വീടിനോട് ചേര്‍ന്ന തെങ്ങിന്‍പാലത്തിന് താഴെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു.

എല്ലാത്തിലും സജീവം
കാല്‍ വഴുതി വീണ് മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു മോബിന്റേത്. പിന്നീട് സംസ്‌കാര ചടങ്ങുകളിലെല്ലാം മോബിനും ലിന്റോയും സജീവമായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും ഇവര്‍ പങ്കെടുത്തു.

ലിന്റോ മുങ്ങി
എന്നാല്‍ പോലീസിന് മധുവിന്റെ സുഹൃത്തിക്കളില്‍ സംശയമുണ്ടായിരുന്നു. മോബിനും ലിന്റോയ്ക്കും നുണ പരിശോധനയ്ക്കുള്ള നോട്ടീസ് ലഭിച്ചു. ഇതോടെ ലിന്റോ മുങ്ങി. ഒളിവില്‍ താമസിക്കാനുള്ള എല്ലാ സഹായവും മോബിന്‍ ചെയ്തുകൊടുത്തു.

തലയ്ക്കടിച്ച് കൊന്നു
പക്ഷേ, ലിന്റോ എല്ലാം പോലീസിനോട് തുറന്നുപറയാന്‍ തീരുമാനിച്ചു. ഇതോടെയാണ് മോബിനും ബന്ധുവും ചേര്‍ന്ന് ലിന്റോയെ വകവരുത്താന്‍ തീരുമാനിച്ചത്. തലയ്ക്കടിച്ചാണ് ലിന്റോയെ കൊന്നത്. ശേഷം റെയില്‍വേ ട്രാക്കിനടുത്ത കുറ്റിക്കാടില്‍ മൃതദേഹം ഉപേക്ഷിച്ചു. ജൂണ്‍ 21നാണ് കൊലപാതകം നടന്നതെങ്കിലും സപ്തംബര്‍ 19നാണ് അസ്ഥികൂടം കണ്ടെത്തിയത്.

യഥാര്‍ഥ പ്രതികളിലേക്ക്
പക്ഷേ, തൊട്ടടുത്ത് നിന്ന് തിരിച്ചറിയല്‍ കാര്‍ഡ്, പേഴ്‌സ്, ചെരുപ്പ് എന്നിവ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം ലിന്റോയുടേതാണെന്ന് ഉറപ്പിച്ചു. സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോള്‍ ഉയര്‍ന്ന സംശയങ്ങളാണ് പോലീസിന് യഥാര്‍ഥ പ്രതികളിലേക്കെത്താന്‍ സഹായിച്ചത്.

ആത്മഹത്യയെന്ന് വരുത്താന്‍
ലിന്റോയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു റെയില്‍വേ പാളത്തിനടുത്ത് മൃതദേഹം തള്ളിയതെന്ന് പോലീസ് പറഞ്ഞു. മോബിന്റെ ബന്ധു ജോഫിന്‍ ജോസഫിനും ലിന്റോയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications