വയറ്റിൽ'രണ്ടര കിലോയുടെ സ്റ്റോൺ' എന്ന് യുവതി; ആലപ്പുഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ തിരിച്ചറിഞ്ഞു?
ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവിനെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കുഞ്ഞിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിൽ തന്നെ അമിത് രക്തസ്രാവത്തെ തുടർന്ന് യുവതിയും ചികിത്സ തേടിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ യുവതിയാണ് അമ്മയെന്ന് പോലീസ് സംശയിക്കുന്നത്. എന്നാൽ കുട്ടി തന്റേതാണെന്ന കാര്യത്തിൽ യുവതി മറുപടി നൽകിയിട്ടില്ല.

വെള്ളിയാഴ്ച രാവിലെയായിരുന്നു തുമ്പോഴി വികസന ജങ്ഷന് സമീപം ജനിച്ചയുടനെ ഉപേക്ഷിച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രി സാധനങ്ങൾ പെറുക്കാൻ എത്തിയവരാണ് കുട്ടിയെ പൊന്തക്കാട്ടിൽ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലനിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കുട്ടിയുടെ അമ്മയെ കണ്ടെത്താനായി ഇന്നലെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ച വനിതാ ശിശു ആശുപത്രിയിൽ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ യുവതിയും വയറുവേദനയ്ക്ക് ചികിത്സ തേടിയതായി കണ്ടെത്തിയത്.

അമിത രക്തസ്രാവവുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. തന്റെ വയറ്റിൽ രണ്ടരക്കിലോയുള്ള 'സ്റ്റോൺ' ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. ഇതിന് സാധ്യത ഇല്ലാത്തതിനാൽ ഡോക്ടർമാർ വിശദമായ പരിശോധന നടത്തി. ആദ്യ പരിശോധനയിൽ തന്നെ പെൺകുട്ടി പ്രസവിച്ചെന്ന സംശയം ഡോക്ടർമാർക്ക് തോന്നിയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച ശേഷമാകാം യുവതി ചികിത്സ തേടിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം. നിലവിൽ ഇവർ ലേബർ റൂമിലാണുള്ളത്.യുവതി താമസിക്കുന്ന വീടിന്റെ മതിലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വെച്ചായിരുന്നു കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ യുവതി കള്ളം പറയുന്നതാകാം എന്നാണ് പോലീസ് കരുതുന്നത്. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

അതേസമയം യുവതി ഗർഭിണിയാണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവും ഭർതൃമാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പോലീസിന് മൊഴി നൽകി. യുവതി പ്രസവിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അവർ എന്തുകൊണ്ട് കുട്ടിയെ ഉപേക്ഷിച്ചുവെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പോലീസ് ഇനി കണ്ടെത്തേണ്ടത്.












Click it and Unblock the Notifications