കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂര്‍വ രക്തഗ്രൂപ്പ്; സൗദിയിലേക്ക് പറന്ന് നാല് മലയാളികള്‍
മലപ്പുറം: അപൂര്‍വ ഗ്രൂപ്പ് രക്തദാനത്തിനായി വിമാനം കയറി നാല് മലയാളികള്‍. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായാണ് ഇവര്‍ സൗദിയിലേക്ക് പുറപ്പെട്ടത്. ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ) മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ) എന്നിവരാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്ക് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തമാണ് ആവശ്യം.
അടിയന്തരമായി രക്തം എത്തിക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബന്ധുകള്‍ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരളവുമായി ബന്ധപ്പെട്ടത്.തുടര്‍ന്ന് ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരെ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ നാല് പേരും സൗദിക്ക് പുറപ്പെടാൻ സമ്മതിക്കുകയായിരുന്നു.
ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ 'എച്ച്' (ഒ) ആന്റിജന്‍ ഇല്ലാത്ത ഒരു അപൂര്‍വ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഒ ഘടകത്തെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു രാസാഗ്‌നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. സങ്കല്‍പ് ഇന്ത്യ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 17600 പേരില്‍ ഒരാള്‍ക്ക് മാത്രമോ ലോകത്ത് 25000ല്‍ ഒരാള്‍ക്കോ മാത്രമോ ആണ് ഈ രക്തഗ്രൂപ്പ് ഉണ്ടാവുക. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 179 പേര്‍ക്കാണ് ബോംബെ രക്തഗ്രൂപ്പ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.
1952ല്‍ മുംബൈയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാന്‍ കാരണം. ബോംബെ രക്തഗ്രൂപ്പില്‍പ്പെടുന്നവര്‍ക്ക് മറ്റു ഏ,ബി, ഗ്രൂപ്പുകളില്‍ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവര്‍ക്ക് തിരിച്ച് രക്തം നല്‍കാനോ കഴിയുകയില്ല.
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ
Recommended Video