വാനിലക്ക് പിന്നാലെ കറ്റാര്‍വാഴക്കും ഇടുക്കിക്ക് ഹരമായി കറ്റാര്‍വാഴകൃഷി
തൊടുപുഴ: സ്വര്‍ഗ്ഗത്തിലെ മുത്തെന്നാണ് കറ്റാര്‍വാഴ അറിയപ്പെടുന്നത്.ലഭ്യത കുറഞ്ഞതോടെ വന്‍കിട കമ്പനികള്‍ കറ്റാര്‍വാഴ കര്‍ഷകരെ തേടിയെത്തിയതോടെയാണ് കറ്റാര്‍വാഴയുടെ വാണിജ്യ സാധ്യതയും വിലയും ഹൈറേഞ്ചിലെ കര്‍ഷകര്‍ തിരിച്ചറിഞ്ഞത്.സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുമാണ് കാറ്റാര്‍വാഴ കൂടുതലായി ഉപയോഗിക്കുന്നത്.വിദേശ രാജ്യങ്ങളില്‍ കറ്റാര്‍വാഴ കുഴമ്പിന് വന്‍ വിപണിയുണ്ട്.ഇത് തിരിച്ചറിഞ്ഞ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വാണിജ്യാടിസ്ഥാനത്തില്‍ കറ്റാര്‍വാഴ കൃഷി ചെയ്തുപോരുന്നു.
ഹൈറേഞ്ചിലെ കാലാവസ്ഥ കറ്റാര്‍വാഴ കൃഷിക്ക് അനുകൂലമാണെന്ന തിരിച്ചറിവും സമീപകാലത്ത് കറ്റാര്‍വാഴക്ക് ലഭിക്കുന്ന ഉയര്‍ന്ന വിലയുമാണ് കര്‍ഷകരെ കറ്റാര്‍വാഴ കൃഷിയിലേക്കാകര്‍ഷിച്ചിട്ടുള്ളത്.കറ്റാര്‍വാഴയുടെ വിത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും കൃഷിവകുപ്പ് വിത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയാല്‍ കൂടുതല്‍ കര്‍ഷകര്‍ ഇടവിളയെന്ന രീതിയില്‍ കറ്റാര്‍വാഴ കൃഷിയിലേക്ക് തിരിയുമെന്നും കര്‍ഷകനായ സിഎം ഗോപി പറഞ്ഞു.
ഒന്നരയടി പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചെടിയില്‍ 10 മുതല്‍ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും.പോളകളിലുള്ള അലോയിന്‍ എന്ന വസ്തുവാണ് കാറ്റാര്‍വാഴക്ക് സവിശേഷത നല്‍കുന്നത്.ഈര്‍പ്പ സാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയില്‍ കറ്റാര്‍വാഴ തഴച്ചു വളരും.മഞ്ഞ് മൂടിയ കാലാവസ്ഥ ഒഴികെ ഏത് തരത്തിലുള്ള ഭൂമിയും കറ്റാര്‍വാഴക്ക് അനുകൂലമാണ്.പരിചരണത്തിനായി സമയം പാഴാക്കേണ്ടെന്ന പ്രത്യേകതയും തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്നതും കര്‍ഷകരെ കറ്റാര്‍വാഴയിലേക്കടുപ്പിക്കുന്നു.ഒരേക്കര്‍ ഭൂമിയില്‍ ഏകദേശം 1500 ഓളം കറ്റാര്‍വാഴച്ചെടികള്‍ നടാം.ചാണകമാണ് കറ്റാര്‍വാഴക്കുള്ള പ്രധാന വളം.12 മാസം കഴിയുമ്പോള്‍ മുതല്‍ വര്‍ഷത്തില്‍ മൂന്നു തവണയെന്ന രീതിയില്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നും വിളവെടുക്കാമെന്നതും കര്‍ഷകരെ കറ്റാര്‍വാഴ കൃഷിയിലേക്കാകര്‍ഷിക്കുന്നു.