എന്റെ ഗർഭം ഇങ്ങനല്ലാ... ഉറക്കമെണീറ്റപ്പോൾ ഉരുണ്ട് കളിച്ച് കണ്ണന്താനം.. വിടാതെ പൊങ്കാല
Recommended Video

കൊച്ചി: മഹാപ്രളയത്തില്‍ കേരളം മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും വിവരങ്ങളും ചിത്രങ്ങളും മറ്റും മാത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഇക്കാലത്ത് ഇടവേള കിട്ടിയത് നമ്മുടെ ട്രോളന്മാര്‍ക്കായിരുന്നു. എന്നാല്‍ ബിജെപിക്കാര്‍ ട്രോളന്മാര്‍ക്ക് വിശ്രമം നല്‍കാന്‍ ഉദ്ദേശിക്കുന്ന ലക്ഷണമേ ഇല്ല.
ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്നതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ട് നാല് കൈയ്യടി വാങ്ങിക്കാമെന്ന് കരുതി ഇറങ്ങിയ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ട്രോളന്മാരുടെ ഉറക്കം കളഞ്ഞിരിക്കുന്നത്. നാണക്കേടില്‍ മുങ്ങിയതോടെ കണ്ണന്താനം വിശദീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ ലാളിത്യം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ എതിരാളികള്‍ ഏറെ പരിഹസിച്ചിരുന്നത് കണ്ണന്താനത്തിന്റെ ഉറക്കം പോലുള്ള ചില ഫോട്ടോകളുടെ പേരിലായിരുന്നു. ഉമ്മന്‍ചാണ്ടി ബസ്സില്‍ യാത്ര ചെയ്യുന്നതും ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നതുമെല്ലാം പത്രങ്ങളില്‍ കൃത്യമായി അച്ചടിച്ച് വരാറുണ്ട്. ലാളിത്യത്തിന്റെ പ്രതീകമാണ് ഉമ്മന്‍ചാണ്ടിയെന്ന് അണികള്‍ ഈ ചിത്രങ്ങള്‍ വെച്ച് നോട്ടീസടിക്കുകയും പതിവാണ്.

പൊളിച്ചടുക്കി ട്രോളന്മാർ
ബസ്സിലും ട്രെയിനിലുമെല്ലാം പോകുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാരെ ഒപ്പം കൊണ്ടുപോയി ഫോട്ടോ എടുപ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന ഈ 'ലാളിത്യ'ത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി ട്രോളുകള്‍ക്ക് ഇരയാവാറുണ്ട്. അത്തരത്തിലൊരു ഗിമ്മിക്ക് കാട്ടി ചുളുവില്‍ കയ്യടി നേടാനുള്ള കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ ശ്രമത്തെയാണ് ട്രോളന്മാര്‍ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നത്.

ക്യാമ്പിലെ ഉറക്കം
ജീന്‍സും ടീഷര്‍ട്ടും ധരിച്ച് തറയില്‍ പാ വിരിച്ച് കണ്ണന്താനം കിടന്നുറങ്ങുന്നതിന്റെ പല പോസിലുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌ക്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങുവാന്‍ തീരുമാനിച്ചു എന്ന കുറിപ്പോട് കൂടിയാണ് കണ്ണന്താനം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്.

ഉറക്കത്തിനിടെ പടംപിടുത്തം
പിന്നാലെ പ്രളയക്കെടുതിയില്‍ വിശ്രമത്തിലായിരുന്ന ട്രോളന്മാര്‍ സടകുടഞ്ഞ് എഴുന്നേറ്റ് പണിയും തുടങ്ങി. ഉറങ്ങിക്കിടക്കുന്ന കണ്ണന്താനം സ്വന്തം ഫോട്ടോയെടുത്ത് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് എങ്ങെനെ എന്ന പരിഹാസമാണ് ട്രോളുകളില്‍ നിറയെ. പിന്നാലെ കണ്ണന്താനം സ്ലീപ് ചലഞ്ചും ഫേസ്ബുക്കില്‍ വൈറലായി.

ദയയില്ലാതെ പൊങ്കാല
ഉറങ്ങിക്കിടക്കുന്ന സ്വന്തം ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടാണ് ആളുകള്‍ കണ്ണന്താനത്തിന്റെ ആളാവലിനെ പരിഹസിക്കുന്നത്. പൊങ്കാല കനത്തപ്പോള്‍ കണ്ണന്താനം ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പ് ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ എന്നാക്കി എഡിററും ചെയ്തു. എന്നിട്ടും ട്രോളന്മാര്‍ യാതൊരു ദയയും ഇല്ലാതെ ട്രോളിക്കൊണ്ടിരിക്കുകയാണ്.

വിശദീകരിച്ച് കണ്ണന്താനം
പിന്നാലെയാണ് ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി വന്നിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തത് താനല്ല എന്നാണ് മന്ത്രി പറയുന്നത്. പോസ്റ്റ് ഇങ്ങനെയാണ്: കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇത് അന്യനാണോ അമ്പിയാണോ
വിശദീകരണ പോസ്റ്റിന് താഴെയും ആളുകൾ കണ്ണന്താനത്തെ പരിഹസിച്ച് ഒരു വഴിക്കാക്കിയിട്ടുണ്ട്. ചില കമന്റുകൾ ഇങ്ങനെയാണ്: സാറേ...
പല്ലു തേക്കുന്നതും കുളിക്കുന്നതും കൂടി ഫോട്ടൊ ഇടാമൊ?കട്ട വെയ്റ്റിംഗ് എന്നാണ് മാധ്യമപ്രവർത്തകയായ സുനിത ദേവദാസിന്റെ പരിഹാസം. സത്യത്തിലീ പോസ്റ്റിട്ടത് അമ്പിയാണോ അന്യനാണോ കണ്ണേട്ടാ എന്ന് മറ്റൊരു പരിഹാസം. അയാള്‍ വെള്ളമടിച്ചിരുന്നു എന്നകാര്യം കൂടി പറ ജീ എന്നും കണ്ണന്താനത്തിന് മറുപടിയുണ്ട്.

പഠിച്ചത് ഐഎഎസ് തന്നെയാണോ
എനിക്കപ്പളേ തോന്നി സാറിനെ പേഴ്‌സണൽ സ്റ്റാഫ് or അഡ്മിൻ ചതിച്ചതാണ് എന്ന്. എന്നാലും സാറിന്റെ ആ എളിമ ഞങ്ങൾക്ക് കണ്ടില്ലെന്നു നടിക്കാൻ ആവുന്നില്ല സാറേ എന്നാണ് മറ്റൊരു കമന്റ്. ദുരിതാശ്വാസക്യാമ്പില്‍ , ഇത്രേം ആളും ബഹളവും ചുറ്റും ഉള്ളപ്പോ.. വെട്ടിയിട്ട വാഴ പോലെ സിമ്പിള്‍ ആയി കിടന്നുറങ്ങി , ഉറക്കത്തിനു ഇടയില്‍ ഫോട്ടോയും എടുത്തു പോസ്റ്റും ഇട്ട സാറിന്‍റെ ലാളിത്യത്തെ അഭിനന്ദിക്കുന്നു ... അല്ലാ കുറച്ചു കാലായി ഉള്ളെ സംശ്യാണ് ...പഠിച്ചത് ശരിക്കും IAS തന്നെയായിരുന്നോ എന്നും പ്രതികരണമുണ്ട്.

ഇത് നിദ്രായോജന
മറ്റൊന്ന് ഇങ്ങനെ: ഇത് മോഡി സർക്കാരിന്റെ "നിദ്രായോജന" എന്ന പദ്ധതിയാണെന്ന് ഈ മണ്ടൻ കമ്മി,സുഡാപ്പി ജിഹാദികൾക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ?? ഗാഢനിദ്രയിൽ പഞ്ചേന്ത്രിയങ്ങളെയും ചലിപ്പിക്കുന്ന ഒരു യോഗ ജോയനയാണ് നിദ്രായോജന എന്ന പേരിൽ മോദിജി നടപ്പിൽ വരുതുന്നത്. മോഡിജിയെയും അൽഫോൻസ്ജിയെയും പോലെ ഉള്ള ലോക നേതാക്കൾക്ക് 24 മണിക്കൂറും ഉണർന്നിരുന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

നിന്ദിക്കല്ലേ കമ്മികളേ
ദിനവും ഒരുമണിക്കൂർ പോലും ഉറങ്ങാൻ കഴിയാത്ത ഇത്തരം ജനനേതാക്കൾക്ക് വേണ്ടി ഉറങ്ങുമ്പോഴും ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പികുന്ന പദ്ധതിയാണ് മോദിജി അവതരിപ്പിച്ചത്. ഇതിലൂടെ ഉറങ്ങുമ്പോൾ ഫയൽ നോക്കാനും,പോസ്റ്റ് ഇടാനും ,ചായ കുടിക്കാനും പറ്റുന്നുണ്ട്.. പഠിച്ചിട്ട് വിമർശിക്കു.. വന്ദിച്ചില്ലെങ്കിലും യോഗിവര്യരെ നിന്ദിക്കാതിരിക്കു കമ്മികളെ എന്നാണ് ഒരാളുടെ പരിഹാസം












Click it and Unblock the Notifications