മഞ്ജു വാര്യർ മാത്രമാണെങ്കിലും സിനിമ ഞങ്ങള്‍ എടുക്കാമെന്ന് പറയുന്ന എത്രപേരുണ്ട് ഇവിടെ: ഭാഗ്യലക്ഷ്മി
കൊച്ചി: സിനിമ മേഖലയിലെ അനീതികള്‍ തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി. ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സർക്കാർ ഏർപ്പെടുത്തിയ ഹേമ കമ്മീഷന്‍ എന്നേയും വിളിച്ച് വരുത്തിയിരുന്നു. അവർക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു.
പോയി സംസാരിക്കാന്‍ എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു. ഒന്നും ചെയില്ല എന്നല്ല, ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടായിരുന്നു കമ്മീഷന് മുന്നില്‍ പോവേണ്ടതില്ലെന്ന് തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

എന്നാല്‍ കമ്മീഷന്‍ വിളിച്ചപ്പോള്‍ പോവാമെന്ന് കരുതുകയായിരുന്നു. ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരുപാട് പേരുടെ പലതരത്തിലുള്ള മാനസികമായിട്ടുള്ള പല പീഡനങ്ങള്‍ക്കും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകിരിച്ചിരിക്കുന്നത്. തീർച്ചയായും അതിനോട് സഹകരിക്കുള്ള എന്നുള്ളത് എന്റെ കടമായാണ് എന്ന് തോന്നിയതുകൊണ്ടാണ് കമ്മീഷന് മുന്നില്‍ ഹാജരായത്.
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍
Recommended Video


ഇങ്ങനെ ഒരു ഒരു തുറന്ന് പറച്ചിലിലൂടെ എന്താണ് കമ്മീഷന്‍ ചെയ്യാന്‍ പോകുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, തീർച്ചയായിട്ടും സിനിമ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഈ കമ്മീഷന് കഴിയും എന്ന് അവർ പറഞ്ഞത് എനിക്ക് ഇന്നും ഓർമ്മയുണ്ട്. എന്ത് രീതിയിലുള്ള മാറ്റമാണെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. മലയാള സിനിമയിലെ നിർമ്മാതാക്കളില്‍ വനിതകളുടെ എണ്ണം അഞ്ച് എണ്ണത്തിന് മുകളിലേക്ക് പോവില്ല. വിതരണക്കാരായും തിയേറ്റർ ഉടമകളായും ഇവിടെ സ്ത്രീകള്‍ ഉണ്ടോന്ന് എനിക്ക് അറിയില്ല. ഇത് ഒരു പുരാഷാധിപത്യമുള്ള മേഖലയാണിതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തില്‍ പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ ഒരു സ്ത്രീയുടെ ശബ്ദം ആർക്കും മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കില്ല. ഇവിടെ തിയേറ്റർ മാർക്കറ്റ് എന്ന് പറയുന്നത് പുരുഷന്‍മാർക്കാണ്, അല്ലാതെ സ്ത്രീകള്‍ക്കല്ല. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ മാറ്റം കൊണ്ടുവരിക എന്നുള്ളത് പ്രയാസകരമാണ്. ഇവിടെ എത്ര നടിമാരുണ്ട്. എന്നാല്‍ ഏതെങ്കിലുമൊരു നടിമാർക്ക് ഇവിടെ ഫാന്‍സ് അസോസിയേഷനുണ്ടോയെന്നും അവർ ചോദിക്കുന്നു.

ഒരുപക്ഷെ മഞ്ജുവാര്യർക്ക് ഉണ്ടായിരിക്കും. എന്നാൽ മഞ്ജു വാര്യർ മാത്രമാണെങ്കിലും ഈ സിനിമ ഞങ്ങൾ എടുത്തോളാം എന്ന് പറയുന്ന എത്ര നിർമ്മാതാക്കളും വിതരണക്കാരുമുണ്ട് ഇവിടെ. അവരുടെ എണ്ണം വിരലില്‍ എണ്ണാന്‍ സാധിച്ചേക്കാം. ഇത് കേരളത്തിലെ മാത്രം വിഷയമല്ല. രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്നു ഒരു വിഷയമാണിത്. എല്ലാ ഭാഷയിലും പുരുഷന്‍മാരാണ് സിനിമയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിശാഖ റിപ്പോർട്ടില്‍ വന്നത് പോലെ അത്രയെളുപ്പം കാര്യം നടപ്പാക്കാന്‍ സാധിക്കില്ല. അടൂർ കമ്മിറ്റി പോലെ അല്ല ഈ റിപ്പോർട്ട്. ഇത് പലരെയും ബാധിക്കും. കമ്മീഷന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പലരും എന്നോട് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അവിടെ നടത്തിയ തുറന്ന് പറച്ചില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

പ്രതിഫലം മാത്രമല്ല ഇതിലെ പ്രധാന വിഷയമെന്ന് വളരെ വ്യക്തമായി തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയില്‍ പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം ഇന്ന് വളരെ കുറവാണ്. സംഘടനകളെല്ലാം വളരെ ശക്തമാണ്. ഒരാള്‍ എത്ര രൂപ പ്രതിഫലനത്തിന് ജോലി ചെയ്യണം എന്നുള്ളത് ആ വ്യക്തിയുടെ സ്വന്തമായ തീരുമാനമാണ്. ജെന്‍ഡർ എന്നുള്ളത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ വിഷയം. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെമ്പർഷിപ്പ് കൊടുക്കില്ലെന്ന് ഒരു സംഘടനയുടെ ബൈലോയില്‍ എഴുതിവെച്ചിട്ടുണ്ട്. ഇക്കാര്യം ഹേമ കമ്മീഷന്‍ റിപ്പോർട്ടിന് മുമ്പാകെ ചെന്ന് സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന നിരവധി വിഷയങ്ങള്‍ ഇന്ന് മലയാള സിനിമ മേഖലയിലുണ്ട്. അത്തരം ചില കാര്യങ്ങള്‍ ഞാന്‍ ചൂണ്ടിക്കാട്ടാം. സിനിമയില്‍ സ്ത്രീകള്‍ ലൈംഗികപരമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതിന് പരിഹാരം തേടാനായി ഒരു ആഭ്യന്തര കമ്മിറ്റി ഉണ്ടാക്കിയേ പറ്റു. ആ കമ്മിറ്റിയില്‍ ചെന്ന് പറയാനുള്ള ഒരു ധൈര്യം അവിടെ ഉണ്ടാകണം. സിനിമയ്ക്ക് ഉള്ളില്‍ ഉള്ളവരായിരിക്കരുത് ആ കമ്മറ്റിയിലുണ്ടാവേണ്ടത്. സംഘടനകളില്‍ പുരുഷനും സ്ത്രീക്കും രണ്ട് തരത്തിലുള്ള മെമ്പർഷിപ്പ് എന്നൊരു രീതി ഇവിടെയുണ്ട്. അത് മാറ്റേണ്ടതാണ്.

എപ്പോഴും നമ്മള്‍ കൂടുതലായി സംസാരിക്കുന്ന നടിമാരുടെ കാര്യമാണ്. എന്നാല്‍ ജൂനിയർ ആർട്ടിസ്റ്റുകള്‍, ഫീമെയില്‍ മേക്കപ്പ് ആർട്ടിസ്റ്റുകള്‍, ഫീ മെയില്‍ ഹെയർ ഡ്രസ്സേഴ്സ്, ഫീമെയില്‍ കോസ്റ്റ്യൂം ഡിസൈനേഴ്സ് തുടങ്ങിയവരൊക്കെ അനുഭവിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. അത് കേവലം പേയ്മെന്റ് വിഷയം മാത്രമല്ല. അവർക്ക് കിട്ടാത്ത ഒരുപാട് സൌകര്യമുണ്ട്. ഒരു പബ്ലിക് സ്പേസില്‍ ചിത്രീകരണത്തിനോ മറ്റോ പോയാല്‍ ടോയ്ലറ്റ് സൌകര്യം പോലും കൊടക്കാത്ത വിഷയങ്ങളും. ഇരിക്കാനൊരു കസേര പോലും കിട്ടാത്ത സാഹചര്യമുണ്ട്.

ജൂനിയർ ആർട്ടിസ്റ്റുകള്‍ പലരും രാവിലെ ഒമ്പത് മണിക്ക് സെറ്റില്‍ വരും. രാത്രിവരെ അവർ സെറ്റിലെ ഏതെങ്കിലും ഒരു മരത്തിന്റെ ചുവട്ടിലോ മറ്റോ പോയിരിക്കണം. ബാത്ത് റൂം സൌകര്യം പലപ്പോഴും ഉണ്ടാവില്ല. ഇതേ തുടർന്ന് എത്രയോ പേർക്ക് പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നോക്കി വരുമ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ അതിനുള്ളിലുണ്ട്. ഇങ്ങനെ എളുപ്പം തീർക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ് ഇവയില്‍ പലതുമെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications