'രാഹുൽ കടലിലേക്ക് ചുമ്മാ എടുത്തു ചാടി; പിണറായി വിജയന് ചാടാൻ പറ്റുമോ', ഗതികേടെന്ന് ആരിഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സർക്കാരിനേയും ശക്തമായി കടന്നാക്രമിച്ചിരുന്നു. ഇതോടെ സിപിഎം നേതാക്കളും രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
രാഹുൽ കടലിലേക്ക് ചുമ്മാ എടുത്തുചാടി ഇതു പോലെ പിണറായി വിജയന് ചാടാൻ പറ്റുമോ എന്നെല്ലാം ചോദിക്കുന്ന ഗതികേടിലേക്ക് കോൺഗ്രസ് പാർട്ടി എത്തിയിരിക്കുകയാണെന്ന് ആലപ്പുഴ എംപി എഎം ആരിഫ് തുറന്നടിച്ചു.
ബിജെപി കോൺഗ്രസിനെ വിലക്കെടുക്കുന്നു
എഎം ആരിഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ദക്ഷിണേന്ത്യയിലെ ഒരേയൊരു കോൺഗ്രസ് മന്ത്രിസഭയും ഇല്ലാതാവുകയാണ്. പുതുച്ചേരിയിൽ ഗോവയും തൃപുരയും ആവർത്തിക്കുന്നു. മൊത്തമായി ബിജെപി കോൺഗ്രസിനെ വിലക്കെടുക്കുന്നു. നോട്ടുകെട്ടുകൾ കാണുമ്പോൾ ഹാംലിനിലെ കുഴലൂത്തുകാരനെ കണ്ട പോലെ അമിത്ഷായ്ക്കു പുറകേ കോൺഗ്രസ് എംഎൽഎമാർ പായുകയാണ്. എന്തൊരു നാണംകെട്ട ജനാധിപത്യമാണിവരുടേത്.
മിണ്ടാൻ വിഷമം കാണും
പുതുച്ചേരിയിലെ കോൺഗ്രസിന്റെ MLA മാർ ആറുപേർ നിലവിൽ വിറ്റുപോയിട്ടുണ്ട്. ഇവിടെ പ്രതിപക്ഷ നേതാവടക്കം ഏതെങ്കിലും കോൺഗ്രസ്സ് നേതാക്കൻമാർ ഇതിനെതിരെ ശബ്ദമുയർത്തിയോ? ഉയർത്തില്ല. നാളെ അവരും ചിലപ്പോൾ തുടർന്നേക്കാവുന്ന ജനാധിപത്യ മോഡലല്ലേ. മിണ്ടാൻ വിഷമം കാണും. ഇന്ത്യയിൽ ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ്സ് സർക്കാറുകൾ ഒന്നാകെ വിറ്റുപോകുന്നത് ആദ്യമല്ല. അരുണാചലിൽ, മണിപ്പൂരിൽ, മധ്യപ്രദേശിൽ, ഗോവയിൽ, തൃപുരയിൽ, കർണ്ണാടകയിൽ ഇതാ ഇപ്പോൾ പോണ്ടിച്ചേരിയിൽ..
പ്രസ്താവനകൾ വളരെ കൗതുകകരം
രാഹുൽ ഗാന്ധി കേരളത്തിൽ വച്ച് നടത്തിയ ചില പ്രസ്താവനകൾ വളരെ കൗതുകകരമായി തോന്നി. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാർ നിയമനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് പാർലമെന്റിൽ രേഖാമൂലം മറുപടി എനിക്കു നൽകിയതിനെ കുറിച്ച് ഞാൻ മുന്നേ നിങ്ങളോട് പറഞ്ഞിരുന്നു. ഈ ചെറിയ കേരളത്തിൽ 1.57 ലക്ഷം നിയമനങ്ങൾ ഇടതുസർക്കാർ രാഷ്ട്രീയ ജാതി മത ഭേദമന്യേ പി എസ് സി വഴി നടത്തികഴിഞ്ഞു. മഹാരാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാർ 20-21 വർഷങ്ങളിൽ ആകെ നടത്തിയത് 19,798 എണ്ണം മാത്രം.
ബി ജെ പിയിൽ ചേർന്നാൽ മതിയല്ലോ
കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും നിലവിൽ നിയമന നിരോധനമാണ് പ്രാബല്യത്തിലുള്ളത്. എന്നിട്ടാണ്, തിരുവനന്തപുരത്ത് വന്ന് രാഹുൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എഴുതി കൊടുക്കുന്നത് അപ്പടി വിഴുങ്ങി, നിയമനങ്ങൾ ചെങ്കൊടി പിടിച്ചവർക്ക് മാത്രമാണെന്നെല്ലാം പറഞ്ഞു പോകുന്നത്. കോൺഗ്രസ് നേതാക്കൾക്ക് പക്ഷെ യാതൊന്നും പ്രശ്നമില്ല. ഒന്നും നടക്കാതെയാവുമ്പോൾ നേരെ പണം വാങ്ങി ബി ജെ പിയിൽ ചേർന്നാൽ മതിയല്ലോ.
ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങി
കോൺഗ്രസിന്റെ അണികളിലും നേതാക്കളിലും നല്ലൊരു വിഭാഗം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങിക്കഴിഞ്ഞു. അവരുടെ ദേശീയനേതാവായ രാഹുലിനെ ബിജെപി വളഞ്ഞിട്ടാക്രമിക്കുമ്പോൾ, ഒരക്ഷരം മിണ്ടാൻ ഒരു കോൺഗ്രസുകാരൻ പോലും തയ്യാറാവുന്നില്ല. അപ്പോഴാണ് BJP ക്ക് എതിരെ ശക്തമായ നിലപാടുകൾ എടുത്ത് മുന്നോട്ട് പോകുന്ന പിണറായി വിജയനെ കുടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് വേഗത പോര എന്ന് കേരളത്തിൽ വന്ന് രാഹുൽ ഗാന്ധി പറയുന്നത്.
ആളെപ്പറ്റിക്കുന്ന കോമാളിത്തരങ്ങൾ
ഇറ്റാലിയൻ നാവികർ പാവപ്പെട്ട മൽസ്യതൊഴിലാളികളെ വെടിവച്ചു കൊന്ന കേസ് മറന്ന് അവരെ ഇറ്റലിക്ക് വിട്ടുകൊടുത്ത, നരസിംഹറാവുവിന്റെ കാലത്ത് ആഴക്കടൽ വിദേശ ട്രോളർ അനുവദിച്ച പാർട്ടിയുടെ നേതാവ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇടതു സർക്കാർ ഇല്ലാതാക്കുന്നു എന്നെല്ലാം വിളിച്ചു പറയണമെങ്കിൽ ഉളുപ്പ് എത്രകണ്ട് ഇല്ലാതിരിക്കണം. ഇതിനെല്ലാം പുറമെയാണ് ആളെപ്പറ്റിക്കുന്ന കോമാളിത്തരങ്ങൾ..
സഹതപിക്കാനല്ലാതെ നമുക്കെന്തു ചെയ്യാൻ
രാഹുൽ കടലിലേക്ക് ചുമ്മാ എടുത്തുചാടി ഇതു പോലെ പിണറായി വിജയന് ചാടാൻ പറ്റുമോ എന്നെല്ലാം ചോദിക്കുന്ന തരത്തിലേക്കുള്ള കോമഡിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാരുടെ കാര്യം. പത്തറുപത് കൊല്ലം രാജ്യം ഭരിച്ച ഒരു പാർട്ടിയുടെ ഗതികേടാണ് ഇതെല്ലാം. കണ്ടു സഹതപിക്കാനല്ലാതെ നമുക്കെന്തു ചെയ്യാൻ...''