എംപിയുടെ വാക്കുകൾ വേദനിപ്പിച്ചെന്ന് അരിത ബാബു, പിൻവലിക്കില്ലെന്ന് എഎം ആരിഫ് എംപി
കായംകുളം: ആലപ്പുഴ എംപി എഎം ആരിഫിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി യുഡിഎഫിന്റെ കായംകുളം സ്ഥാനാര്‍ത്ഥി അരിത ബാബു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്ന് അരിത ബാബു പ്രതികരിച്ചു. എംപിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. തന്നെ മാത്രമല്ല, ഇന്നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ മുഴുവനായാണ് അദ്ദേഹം അപമാനിച്ചത് എന്നും അരിത ബാബു പ്രതികരിച്ചു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
പാല്‍ സൊസൈറ്റിയിലേക്കുളള തിരഞ്ഞെടുപ്പല്ല നടക്കുന്നത് എന്നും നിയമസഭയിലേക്കുളളതാണ് എന്നും പ്രാരാബ്ധമാണ് മാനദണ്ഡം എങ്കില്‍ അത് പറയണം എന്നും ആരിഫ് പ്രസംഗിച്ചതാണ് വിവാദമായിരിക്കുന്നത്. കായംകുളത്ത് നടന്ന ഇടതുപക്ഷത്തിന്റെ വനിതാ സംഗമത്തിലാണ് ആരിഫ് എംപി വിവാദ പ്രസംഗം നടത്തിയത്.
Recommended Video
ആരിഎഫ് എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അരിത ബാബു വ്യക്തമാക്കി. രാഷ്ട്രീയത്തെ താന്‍ സേവനമായിട്ടാണ് കാണുന്നത്. ജീവിക്കാനുളള വക താന്‍ അധ്വാനിച്ചാണ് കണ്ടെത്തുന്നത്. അത് തനിക്ക് അഭിമാനമുളള കാര്യമാണ്. താന്‍ ഉള്‍പ്പെടെ ഉളളവരുടെ ജനപ്രതിനിധിയായ എംപിയില്‍ നിന്നുളള ഈ പരാമര്‍ശം തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ് എന്നും അരിത ബാബു പ്രതികരിച്ചു. സോഷ്യല്‍മീഡിയയില്‍ അടക്കം ആരിഫ് എംപിയുടെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് എഎം ആരിഫ് എംപി പ്രതികകരിച്ചു. പ്രാരാബ്ധം വോട്ടാക്കി മാറ്റാനുളള ശ്രമത്തെ ആണ് താന്‍ വിമര്‍ശിച്ചത് എന്ന് എഎം ആരിഫ് വ്യക്തമാക്കി. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന വ്യക്തി ആയത് കൊണ്ട് തിരഞ്ഞെടുക്കപ്പെടണം എന്ന് പ്രചാരണം നടത്തുന്നത് ശരിയാണോ എന്നതാണ് തന്റെ ചോദ്യം. ഹരിപ്പാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സജിലാല്‍ ലോട്ടറി വിറ്റും ചായക്കടയില്‍ ചായ അടിച്ച് കൊടുത്തും ജീവിച്ച ആളാണ്. അതുകൊണ്ട് പ്രാരാബ്ധം മാനദണ്ഡമാക്കി സജിലാലിന് വോട്ട് ചെയ്യണമെന്ന് യുഡിഎഫ് പറയുമോ എന്നും എഎം ആരിഫ് ചോദിച്ചു.