'സിനിമ ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും കിട്ടീല, ഇതിന്റെ പേരിൽ മാറ്റി നിർത്തിയാൽ രക്ഷപ്പെട്ടു'; സുരേഷ് ഗോപി
കൊച്ചി: എന്ത് സംഭവിച്ചാലും താൻ സിനിമ ചെയ്യുന്നത് തുടരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്യാൻ ഞാൻ അനുവാദം തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ രക്ഷപ്പെട്ടുവെന്നേ കരുതുള്ളൂ.മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിങ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
സിനിമ ഞാൻ ചെയ്യും. അതിന് അനുവാദം ചോദിച്ചിട്ടുണ്ട്. അനുവാദം കിട്ടിയിട്ടില്ല.
സെപ്റ്റംബർ 6ന് ആരംഭിക്കുന്ന 'ഒറ്റ കൊമ്പൻ' എന്ന സിനിമയിൽ താൻ അഭിനയിക്കും. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണം എങ്കിലും ചെയ്യാൻ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറെടുത്ത് വശത്തേക്ക് എറിഞ്ഞു. അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ഇനി അതിന്റെ പേരിൽ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു. കാരണം തൃശൂരിലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ സജീവമായി പ്രവർത്തിക്കും. ഇതിപ്പോൾ എനിക്ക് അതിന് സാധിക്കുന്നില്ല. ചരിത്രമെഴുതിയ തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന് നേതാക്കൾ പറഞ്ഞതു കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. ഇപ്പോൾ തൃശൂരിലെ ജനങ്ങൾക്ക് തന്നെ ലഭിക്കുന്നത് കുറവാണ്',അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച സിനികൾ പൂർത്തീകരിക്കാൻ സമയം വേണമെന്നും അതിനാൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'ഞാൻ ഒന്നും ചോദിച്ചില്ല, ഈ പോസ്റ്റ് വേണ്ട എന്ന് പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ പദവിയിൽ നിന്നും മോചിതനാകുമെന്നാണ് കരുതുന്നത് എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൃശ്ശൂരിലെ വോട്ടർമാർക്ക് എന്നെ അറിയാം എന്നും ഒരു എംപി എന്ന നിലയിൽ ഞാൻ അവർക്ക് വേണ്ടി നല്ല ജോലി ചെയ്യും. എന്ത് വില കൊടുത്തും എൻ്റെ സിനിമകൾ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന സിനിമയടക്കം കരാർ ഒപ്പിട്ട നാലോളം സിനിമകൾ സുരേഷ് ഗോപിക്ക് പൂർത്തിയാക്കാനുണ്ട്. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് മമ്മൂട്ടി കമ്പനി ഒരുക്കുന്നത്. ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്.












Click it and Unblock the Notifications