'ബിജുവിന്റെ മക്കളെ നമുക്ക് നെഞ്ചോട് ചേർത്തു പിടിക്കാം', പി ബിജുവിനെ ഓർത്ത് എഎൻ ഷംസീർ
തിരുവനന്തപുരം: കൊവിഡ് കൊണ്ട് പോയ അനേകം പേരിലൊരാളാണ് ഇടത് യുവനേതാവ് പി ബിജു. കൊവിഡ് ചികിത്സയിലിരിക്കെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ കൂടിയായിരുന്ന ബിജുവിന്റെ മരണം. തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേ ദിവസം തലശ്ശേരി എംഎൽഎയും സ്ഥാനാർത്ഥിയുമായ എഎൻ ഷംസീർ ബിജുവിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
'' വളരെ അവിചാരിതമായാണ് പ്രിയസഖാവ് പി. ബിജുവിന്റെ മക്കളും ഭാര്യയും കോവിഡ് വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകണം എന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് നടത്തിയ വീട്ടുമുറ്റ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന ഈ ചിത്രങ്ങൾ കാണാനിടയായത്. ഒരുപക്ഷെ ബിജു ഉണ്ടായിരുന്നെങ്കിൽ ഒരു ചെങ്കൊടിയും കൈയിലെടുത്ത് പ്ലകാർഡും പിടിച്ചു മക്കളുടെ അടുത്ത് അവനും ഉണ്ടായേനെ.. ആ ചിത്രമിങ്ങനെ മനസ്സിൽ തെളിയുന്നുമുണ്ട്.. അത്രയേറെ സങ്കടത്തോടെയല്ലാതെ ബിജുവിന്റെ ഓർമ്മകളെ ഓർത്തെടുക്കാനാവുന്നില്ല..

ഇത് മൂന്നാം തവണയാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്... വടകരയിൽ ലോക്സഭാ സ്ഥാനാർത്ഥി ആയിരുന്ന ഘട്ടത്തിലും 2016 ഇൽ തലശ്ശേരി നിയമസഭ മണ്ഡലം സ്ഥാനാർത്ഥി ആയിരുന്ന ഘട്ടത്തിലും എന്നും വിളിച്ചു "ഡേയ് എന്തുടടെ അവിടെ കാര്യങ്ങൾ" എന്ന് തുടങ്ങി തെരഞ്ഞെടുപ്പിന്റെ എല്ലാ വിശേഷങ്ങളും അന്വേഷിക്കുന്നവരിൽ ആത്മവിശ്വാസം നൽകുന്നവരിൽ ഒരാളായിരുന്നു ബിജു. എന്നാൽ ഇത്തവണ അതുണ്ടായില്ല എന്നത് ഏറെ വിഷമിപ്പിക്കുകയാണ്.
കൂടെ ഉണ്ടായിരുന്നെങ്കിൽ നാളെ ഫലം വരാനിരിക്കെ ഇന്നിപ്പോൾ തന്നെ ഒരുപാട് തവണ അവൻ വിളിച്ചു കേരളത്തിലെ മൊത്തം സാഹചര്യവും സംസാരിച്ചേനെ...
ഏറ്റവും അടുപ്പമുള്ളൊരാൾ, ഏത് കാര്യവും തുറന്നു പറയാൻ മടിക്കാത്ത, പറയുന്നതൊക്കെ ക്ഷമയോടെ കേട്ടിരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട സഖാവിനെയാണ് കോവിഡ് എന്ന മഹാമാരിയിലൂടെ നഷ്ടമായത്... അച്ഛന്റെ ജീവനെടുത്ത ആ മഹാമാരിയിൽ നിന്നും നാട്ടിലെ ജനങ്ങളെ രക്ഷിക്കുവാൻ വേണ്ടി പോരാടുന്ന ബിജുവിന്റെ മക്കളെ നമുക്ക് നെഞ്ചോട് ചേർത്തു പിടിക്കാം.. അവരെ ഹൃദയത്തോട് ചേർത്ത് വെച്ച് അഭിവാദ്യങ്ങളർപ്പിക്കാം.. ലാൽസലാം''












Click it and Unblock the Notifications