പാച്ചല്ലൂരിൽ വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം: മുൻ വിരോധമെന്ന് പൊലീസ്, പ്രതി പിടിയില്‍!
കോവളം: രാത്രിയിൽ വീടിന് സമീപം പതിയിരുന്ന് യുവതിയെ കത്തി കൊണ്ട് കുത്തി വീഴ്ത്തിയസംഭവം മുൻ വിരോധമെന്ന് പൊലീസ്. സംഭവത്തിൽ വെട്ടുകാട് ടി സി 9/1024 ജിൻസി ഹൗസിൽ സന്തോഷാണ് (34) പിടിയിലായത്. കുത്തേറ്റ് ഗുരുതര പരിക്കേറ്റ പാച്ചല്ലൂർ തോപ്പടി ഒലിപ്പുംകര വടയ്ക്കേതോപ്പുവീട്ടിൽ ശാന്തിനി (40)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ശാന്തിനിയുടെ വകയിൽ അകന്ന ഒരു ബന്ധുവാണ് പിടിയിലായ സന്തോഷെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ശാന്തിനിയുടെ വീട്ടിൽ മുമ്പ് വരാറുള്ള ഇയാൾ അടുത്തിടെ ചില കാരണങ്ങളാൽ പിണങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമായത്. വെള്ളിയാഴ്ച രാത്രി വീടിന്റെ സമീപത്തെ ടോയ്ലെറ്റിൽ പോകാൻ വീടിന് പുറത്തിറങ്ങിയ ശാന്തിനിയെ ഇരുട്ടിൽ പതിയിരുന്ന സന്തോഷ് ചാടി വീണ് കുത്തുകയായിരുന്നു.
വയറിൽ ആദ്യ കുത്തേറ്റ ശാന്തിനി രണ്ടാമത്തെ കുത്ത് കൈ കൊണ്ട് തടഞ്ഞു. വീട്ടമ്മയുടെ നിലവിളി കേട്ട് ഭർത്താവും മക്കളും ഓടിയെത്തിയപ്പോഴേയ്ക്കും സ്ഥലം വിട്ട അക്രമിയെ പിന്നീട് ബൈപ്പാസിൽ ബൈക്ക് എടുക്കാനെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ പൊലീസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി ഇന്നലെ രാത്രിയോടെ പൊലീസ് രേഖപ്പെടുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസ്സെടുക്കുകയും ചെയ്യുമെന്ന് തിരുവല്ലം എസ്.ഐ ശിവകുമാർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും