പൃഥ്വിരാജ് ഇഡിക്ക് 25 കോടി രൂപ അടച്ചതിന്റെ റെസീപ്റ്റ് ഉണ്ടോ? നോട്ടീസ് വന്നു, രേഖകൾ കൊടുത്തുവെന്ന് ലിസ്റ്റിൻ
കൊച്ചി: 25 കോടി രൂപ ഇഡിക്ക് പിഴയായി അടച്ചു എന്നുളള വാർത്തകൾക്ക് നിഷേധിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് താരം. വിവാദത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്ത് വന്നിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം: '' ചിലര്‍ വാര്‍ത്ത പറയും. ചിലര്‍ വാര്‍ത്ത ഉണ്ടാക്കും. എല്ലാ വാര്‍ത്തയും സത്യമാകണമെന്നില്ല. വന്നത് സത്യമായ വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്‌സിന്റെ റെയ്ഡ് വന്നിട്ടുണ്ട്, ടിഡിഎസിന്റെ പരിശോധന വന്നിട്ടുണ്ട്, ജിഎസ്ടിയുടെ റെയ്ഡ് വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. നമ്മളെല്ലാവരും ഫെയിം ഉളള ഒരു ഇന്‍ഡസ്ട്രിയില്‍ ആണ് ജോലി ചെയ്യുന്നത്.

അപ്പോള്‍ ചില കാര്യങ്ങള്‍ കുറച്ച് കൂടി തുറന്ന് പറയും. ഒരു ഷോ ഓഫ് ചെയ്യേണ്ട ഇന്‍ഡസ്ട്രിയാണ് സിനിമാ ഇന്‍ഡസ്ട്രി. അതുപോലെ തന്നെ വാര്‍ത്തയും ഷോ ഓഫ് ചെയ്തിരിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ എന്നയാള്‍ ഇഡിക്ക് 25 കോടി രൂപ അടച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ ഒരു റസീപ്‌റ്റോ എന്തെങ്കിലും ഉണ്ടോ. ഒന്നും ഇല്ല. അങ്ങനെയുളള വാര്‍ത്തകള്‍ കൊടുക്കുമ്പോഴാണ് പ്രശ്‌നം.
ആള്‍ ഒന്നും പ്രതികരിച്ചില്ല. എന്ത് പ്രതികരിക്കാനാണ് എന്ന് കരുതി. പക്ഷേ പേര് പറഞ്ഞ് ഇത്ര തുക എന്ന് കൃത്യമായി പറഞ്ഞ് കഴിഞ്ഞപ്പോഴാണ് പൃഥ്വിരാജ് പ്രതികരിച്ചത്. അത് ശരിയല്ലല്ലോ. തങ്ങള്‍ക്ക് ഇഡിയുടെയോ ഇന്‍കം ടാക്‌സിന്റെയോ നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട രേഖകള്‍ കൊടുക്കാന്‍ കയ്യിലുണ്ട്. നേരത്തെ നോട്ടീസ് വന്നിരുന്നു. അത് പ്രകാരം തങ്ങള്‍ പോവുകയും രേഖകള്‍ കൊടുക്കുകയും ചെയ്തു. അതൊരു സ്വാഭാവിക നടപടിയാണ്.
ഫെമ എന്നാണ് അതിന് പറയുന്നത്. അത് ഓവര്‍സീസ് റൈറ്റ്‌സുമായി ബന്ധപ്പെട്ടിട്ടുളളതാണ്. അതുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നു. തങ്ങളോട് ചോദിച്ച പേപ്പറുകള്‍ കൊടുത്തിട്ടുണ്ട്. ഇതിപ്പോള്‍ പലര്‍ക്കും ഉണ്ട്. നിയമനടപടി പൃഥ്വിരാജ് എടുത്ത സ്ഥിതിക്ക് താനെടുക്കേണ്ടതില്ല. ലൊക്കേഷനുകളില്‍ ഷാഡോ പോലീസ് ആവശ്യമെങ്കില്‍ വരട്ടെ. സിനിമയില്‍ ഉളളവര്‍ തന്നെ ആണല്ലോ ഇവിടത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്''.
ആരും പരാതിയായി കൊടുത്തിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയുളള അറിവേ അവര്‍ക്കും ഉളളൂ. അങ്ങനെ മാധ്യമങ്ങളില്‍ കൂടിയുളള കേട്ടറിവ് വെച്ചിട്ട് ഷാഡോ പോലീസ് വരുമോ എന്ന് തനിക്ക് അറിയില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.












Click it and Unblock the Notifications