അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം വസുന്ധരയ്ക്കും രമൺ സിങ്ങിനും ഒപ്പം! ഒരുവർഷം കൊണ്ട് നടന്ന 'അത്ഭുതം'
കണ്ണൂര്‍: എപി അബ്ദുള്ളക്കുട്ടിയെ മുമ്പ് 'അത്ഭുതക്കുട്ടി' എന്നാണ് വിളിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ അതികായനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അദ്ദേഹത്തിന്റെ കോട്ടയില്‍ ചെന്ന് തോല്‍പിച്ച് ചരിത്രം കുറിച്ച ആളാണ് അബ്ദുള്ളക്കുട്ടി. അങ്ങനെയാണ് 'അത്ഭുതക്കുട്ടി' എന്ന പേര് വന്നതും.
ദേശീയ ഭാരവാഹിത്വത്തിലും ശോഭയില്ല; അബ്ദുള്ളക്കുട്ടിയ്ക്കും വടക്കനും ഉന്നത സ്ഥാനങ്ങള്‍... ഇനിയെന്ത്
അബ്ദുള്ളക്കുട്ടി എന്ന 'ദേശീയമുഖം'; ബിജെപി നേതാക്കളുടെ കണ്ണുതള്ളിപ്പോയ വളർച്ചയ്ക്ക് പിന്നിൽ, കാരണങ്ങൾ
കടുത്ത നിരീശ്വരവാദിയായ എസ്എഫ്‌ഐക്കാരനില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ മോദി ഭക്തനായ ബിജെപിക്കാരനില്‍ എത്തിനില്‍ക്കുകയാണ് അബ്ദുള്ളക്കുട്ടി. എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ ഏറ്റവും പ്രധാന ചര്‍ച്ച. ബിജെപിയില്‍ എങ്ങനെ അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി മാറി എന്നതാണ്. കാലങ്ങളോളം ബിജെപിയില്‍ പ്രവര്‍ത്തിച്ച് വന്ന കേരളത്തിലെ നേതാക്കള്‍ക്കൊപ്പമല്ല ഇനി അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം...
ദേശീയ ഉപാധ്യക്ഷൻ
ബിജെപിയുടെ 12 ദേശീയ ഉപാധ്യക്ഷന്‍മാരില്‍ ഒരാളായിട്ടാണ് എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചിരിക്കുന്നത്. ദേശീയ ഭാരവാഹി പട്ടികയില്‍ കേരള ബിജെപിയുടെ പ്രതിനിധികളായി രണ്ട് പേര്‍ മാത്രമേ ഉള്ളു. അത് അതില്‍ ഉന്നത സ്ഥാനം ലഭിച്ചത് അബ്ദുള്ളക്കുട്ടിയ്ക്കും.
രമണ്‍ സിങ്ങും വസുന്ധരയും
ബിജെപി 12 ദേശീയ ഉപാധ്യക്ഷന്‍മാരില്‍ മൂന്ന് പേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. മുന്‍ കേന്ദ്ര മന്ത്രിമാരും പട്ടികയില്‍ ഉണ്ട്. ഛത്തീസ്ഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് കേരളത്തില്‍ നിന്നുള്ള എപി അബ്ദുള്ളക്കുട്ടിയും ദേശീയ ഉപാധ്യക്ഷ പദവി വഹിക്കുന്നത്.
ഒറ്റ വര്‍ഷം കൊണ്ട്
മോദി പ്രശംസയെ തുടര്‍ന്ന് 2019 ജൂണ്‍ മാസത്തിലാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്. ജൂണ്‍ 24 ന് തന്നെ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുകയും ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചപ്പോള്‍ അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനാക്കി. ഇപ്പോഴിതാ ബിജെപിയില്‍ ചേര്‍ന്ന് ഒരു വര്‍ഷവും മൂന്ന് മാസവും മാത്രം തികഞ്ഞപ്പോള്‍ അദ്ദേഹം ദേശീയ ഉപാധ്യക്ഷ പദവിയിലും എത്തിരിക്കുന്നു.
അപൂര്‍വ്വ നേട്ടം
ഒരു പക്ഷേ, ബിജെപിയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും ഇത്തരം ഒരു നേതാവിന്റെ ഉയര്‍ച്ച. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് വരുന്നവര്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ വലിയ പുതുമയൊന്നും ഇല്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത ഭാരവാഹിത്വം ഇത്ര ചെറിയ കാലയളവില്‍ നല്‍കുന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
കേരളത്തിലെ നേതാക്കള്‍
കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒരുപാടുണ്ട് കേരളത്തില്‍. കുമ്മനം രാജശേഖരനോ ശോഭ സുരേന്ദ്രനോ ഇത്തവണ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടും എന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞാണ് അബ്ദുള്ളക്കുട്ടി 'അത്ഭുതക്കുട്ടിയായത്'.
ബലാത്സംഗം കേസിലെ പ്രതി
ഇപ്പോള്‍ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമതിനായിട്ടുള്ള എപി അബ്ദുള്ളക്കുട്ടി ഒരു ബലാത്സംഗ കേസിലെ പ്രതി കൂടിയാണ്. സോളാര്‍ വിവാദകാലത്തായിരുന്നു ഈ സംഭവം. സരിത എസ് നായര്‍ ആണ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയത്. എന്തായാലും ഈ കേസില്‍ നടപടികള്‍ ഒന്നും ആയിട്ടില്ല.
മുല്ലപ്പള്ളിയെ അട്ടിമറിച്ചു
ഇനി അബ്ദുള്ളക്കുട്ടിയുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്ന് കൂടി നോക്കാം. 1984 മുതല്‍ 1998 വരെ തുടര്‍ച്ചയായ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ച ആളായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ആ മുല്ലപ്പള്ളി രാമചന്ദ്രനെ ആണ് അന്ന് വെറും 32 വയസ്സ് മാത്രമുണ്ടായിരുന്ന എപി അബ്ദുള്ളക്കുട്ടി തോല്‍പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും അബ്ദുള്ളക്കുട്ടിയോട് തോല്‍ക്കാനായിരുന്നു മുല്ലപ്പള്ളിയുടെ വിധി.
അടുത്ത അത്ഭുതം
നാഡീ ജ്യോതിഷ വിവാദവും മോദി പ്രകീര്‍ത്തനവും ഒക്കെ ആയി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ ചെന്നത് കോണ്‍ഗ്രസില്‍. 2009 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വര്‍ഷം തന്നെ മത്സരിക്കാന്‍ സീറ്റും കിട്ടി. കെ സുധാകരന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ രാജിവച്ച കണ്ണൂര്‍ സീറ്റ് ആണ് അബ്ദുള്ളക്കുട്ടിയ്ക്ക് കിട്ടിയത്. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി എംവി ജയരാജനെ ആണ് അന്ന് അബ്ദുള്ളക്കുട്ടി തോല്‍പിച്ചത്. 2011 ലും അതേ സീറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ചു.
മഹാത്ഭുതം
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അബ്ദുള്ളക്കുട്ടിയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. ഈ സന്ദര്‍ഭത്തിലാണ് അടുത്ത 'അത്ഭുതം' സംഭവിക്കുന്നത്. സിപിഎമ്മില്‍ പുറത്താക്കപ്പെടാനുള്ള അതേ കാരണത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടു. ദിവസങ്ങള്‍ക്കകം ബിജെപിയില്‍ ചേരുകയും ചെയ്തു. ഒരു വര്‍ഷം കൊണ്ട് ദേശീയ ഉപാധ്യക്ഷനും ആയി.