മണ്ണ് വന്ന് മൂടിയാലും കാബിൻ തകരില്ല;അത്യാധുനിക സൗകര്യങ്ങളുള്ള ലോറി;അർജുനെ ജീവനോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ
ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്ത് മണ്ണ് നീക്കിയാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം സിഗ്നൽ ലഭിച്ചിരുന്നു. ഈ ഭാഗത്താണ് പരിശോധന നടക്കുന്നത്.
റഡാർ പരിശോധനയിൽ നാല് ഭാഗത്താണ് ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ഇതിൽ കൂടുതൽ സിഗ്നൽ കിട്ടിയ ഭാഗത്തുള്ള മണ്ണാണ് ജെസിബി ഉപയോഗിച്ച് നീക്കുന്നത്. പരിശോധനയിൽ ലോറി കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

ജുലൈ 16 ന് രാവിലെ എട്ടരോയെടാണ് അർജുൻ അപകടത്തിൽ പെട്ടത്. ബെൽഗാവിയിൽ നിന്നും ലോറിയിൽ തടിയുമായി നാട്ടിലേക്ക് വരികയായിരുന്നു അർജുൻ. ഇതിനിടയിലായിരുന്നു അപകടം. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടത്. അപകടത്തിന് ശേഷം മൂന്ന് ദിവസത്തോളം ഓഫായി കിടന്ന അർജുന്‌റെ ഫോൺ, നാലാം ദിവസം റിങ്ങ് ചെയ്തിരുന്നു. ഇതാണ് കുടുംബത്തിൻറെ പ്രതീക്ഷ. അർജുൻ തന്നെ ഫോൺ ഓണാക്കിയതാകാമെന്നാണ് കുടുംബം ആശ്വസിക്കുന്നത്.
ലോറിയുടെ കാബിൻ തകർന്നില്ലെങ്കിൽ അർജുൻ ജീവനോടെ തന്നെ തിരിച്ചുവരുമെന്നാണ് ലോറിയുടെ ഉടമ മനാഫ് പറയുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഭാരത് ബെൻസിന്റെ 12 വീലുള്ള ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. നല്ല സൗകര്യമുള്ളതാണ് ലോറി. ക്രാഷ് ടെസ്റ്റിങ് നടത്തിയ കാബിനായതിനാൽ അത്ര വലിയ മണ്ണ് വന്ന് മൂടിയാലും കാബിൻ തകരില്ലെന്നാണ് വാഹനേമഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
മണ്ണും ചെളിയും മൂടിയാൽ സാധാരണ നിലയിൽ വാഹനം ഓണാകില്ല. അതുകൊണ്ട് തന്നെ വാഹനത്തിന്റെ എസി പ്രവർത്തിക്കാനും സാധിക്കില്ല. വാഹനത്തിൽ വെള്ളം ഉണ്ടെന്നത് പ്രതീക്ഷയാണ്. എന്നിരുന്നാലും ശക്തമായി മണ്ണിടിഞ്ഞപ്പോൾ അതിനൊപ്പം കല്ലുകൾ കൂടി പതിച്ചോയെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെയ്ക്കുന്നത്. കാബിനിലെ ഓക്സിജന്റെ അളവും നിർണായകമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇപ്പോൾ തിരച്ചിൽ നടക്കുന്ന സ്ഥലത്തിന് എതിർവശത്ത് കൂടി തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ് ദൗത്യസംഘം. ഗംഗാവാലി പുഴയിലും പരിശോധന നടത്തും. എന്നാൽ വാഹനം ഒലിച്ചുപോകാനുള്ള സാധ്യത വളരെ കുറവാണെന്ന വിലയിരുത്തലുകളും ഉണ്ട്. 40 ടൺ മരമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. പുഴയിലേക്ക് വാഹനം ഒലിച്ചുപോയിരുന്നുവെങ്കിൽ വാഹനത്തിന്റെ ജിപിഎസ് പുഴയിലാണ് കാണിക്കേണ്ടിയിരുന്നത്. പക്ഷെ ലോറിയുടെ ലൊകേഷൻ കാണിച്ചിരുന്നത് മണ്ണ് വീണ സ്ഥലത്താണ്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications