'പണമല്ല, അർജുന്റെ ജീവൻ തന്നെയാണ് പ്രധാനം; കേരളത്തിൽ നിന്നുള്ളവരുമായി ഒന്നിച്ച് പ്രവർത്തിക്കും'; കാർവാർ എംഎൽഎ
രക്ഷാപ്രവർത്തനത്തിനായി സാധ്യമായത് എല്ലാം ചെയ്തുവെന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ. ലോറി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. എല്ലാവരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യപ്പെട്ടത് പോലെ സൈന്യത്തേയും എത്തിച്ചു. ഞങ്ങളുടെ മൂന്ന് പേരും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ജീവനോടെ തന്നെ അർജുനെ കണ്ടെത്താനുള്ള ആവശ്യമായത് എല്ലാം ചെയ്യും, സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിൽ നിന്നുള്ളവരും ഞങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എം പിയുമായും എം എൽ എയുമായും ചർച്ച നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി സാധ്യമായത് എല്ലാം ചെയ്തു. രക്ഷാപ്രവർത്തനത്തിന് വേണ്ടതെല്ലാം കേരളത്തിൽ നിന്നുള്ള രഞ്ജിത്ത് ഇസ്രായേലിക്ക് നൽകിയിട്ടുണ്ട്. ആവശ്യപ്പെട്ടത് പോലെ സൈന്യത്തേയും എത്തിച്ചു. ഞങ്ങളുടെ മൂന്ന് പേരും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മണ്ണിടിച്ചലുണ്ടായ സ്ഥലത്ത് പരിശോധന നടക്കട്ടെ.

പുഴയിൽ പരിശോധന നടത്താമെന്ന് ഞങ്ങൾ രഞ്ജിത്തിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് തള്ളി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്താണ് പരിശോധിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ പരിശോധന നടക്കുന്നുണ്ട്. എല്ലാ മെഷീനുകളും പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. 25,000 കൊടുത്ത് മറ്റൊരു പുതിയ റഡാർ സംവിധാനം ഞാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ആർമിയുടെ ഡീപ്പ് മെറ്റൽ ഡിക്ടക്ടർ ഉപയോഗിക്കുന്നുണ്ട്. പണം വിഷയമല്ല, അർജുന്റെ ജീവൻ തന്നെയാണ് പ്രധാനം. ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചെറിയ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. ജില്ലാ അധികാരികളിൽ ചിലർ അവിടെ കൂടിയിരുന്ന ആൾക്കൂട്ടത്തെ മാറ്റാൻ ശ്രമം നടത്തിയിരുന്നു. എല്ലാ പ്രശ്നങ്ങളും പരിശോധിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോകുകയാണ്. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് എംകെ രാഘവൻ എംപിയും വ്യക്തമാക്കി.
ജില്ലാ പോലീസ് മേധാവിയാണ് കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. കേരളത്തില്‍ നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേ പേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെ ആരേയും കടത്തിവിട്ടിട്ടില്ല. രക്ഷാപ്രവർത്തനത്തനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതായിരിക്കാം അധികൃതരെ ചൊടിപ്പിക്കുന്നതെന്നും കേരളത്തിൽ നിന്നുള്ളവർ പറയുന്നു. എന്ത് സംഭവിച്ചാലും തങ്ങൾ രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ഇവർ വ്യക്തമാക്കി.












Click it and Unblock the Notifications