ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വന്നിരുന്നു. ഈഴവ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയില്ലെങ്കിലും രണ്ട് മണ്ഡലത്തിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എന്നാല്‍ വെള്ളാപ്പള്ളിയുടെ ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയത്. വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അതേസമയം അരൂരില്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന ആരോപണം ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശനിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
കാന്തപുരമാണെന്ന് കേട്ടു
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് സമുദായ നേതാക്കളല്ലെന്ന ഷാനിമോള്‍ ഉസ്മാന്‍റെ വിമശര്‍ശനത്തിന് മറുപടി നല്‍കിക്കൊണ്ടാണ് പുതിയ ആരോപണവുമായി വെള്ളപ്പള്ളി നടേശനിപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഷാനിമോള്‍ പറഞ്ഞത് ശരിയായിരിക്കാം, എന്നാല്‍ ചിലര്‍ പറയുന്നത് കേട്ടു അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ചത് കാന്തപുരമാണെന്ന്. അപ്പോള്‍ ഷാനി മോള്‍ പറഞ്ഞതില്‍ എത്ര ശരിയുണ്ടെന്ന് എനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു.
നിര്‍ദ്ദേശം വിലയ്ക്ക് എടുത്തില്ല
പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് അറിയില്ലെങ്കിലും കൈയ്യടിക്ക് വേണ്ടി പലരും പലതും പറയുമ്പോഴും അതിന് പുറകില്‍ പലതും കാണും. എല്ലാരും നിക്കട്ടെ, എന്നിട്ട് കാണാം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അരൂര്‍ മണ്ഡലത്തില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന തന്‍റെ നിര്‍ദ്ദേശം മുന്നണികള്‍ വിലയ്ക്കെടുത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വീകരിക്കുന്ന നിലപാട്
ഭൂരിപക്ഷ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ആ സമുദായത്തില്‍ നിന്നുള്ള ആള്‍ സ്ഥാനാര്‍ത്ഥിയായി വരണമെന്ന് ഞാന്‍ പറഞ്ഞത് നേര് തന്നെയാണ്. ഈ സ്ഥിതിയില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലപാടായിരിക്കും സ്വീകരിക്കുക. അതാണ് സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സഹതാപതരംഗം ഉണ്ടാവില്ല
ഷാനിമോള്‍ ഉസ്മാന്‍ ആയതുകൊണ്ട് സഹതാപതരംഗം ഉണ്ടാവേണ്ട ആവശ്യമില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് 600 വോട്ടിന്‍റെ ഭൂരിപക്ഷം മണ്ഡലത്തില്‍ കിട്ടി എന്നത് സത്യമാണ്. ആ സഹതാപം എന്തുമാത്രം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇലക്ഷന്‍ ട്രെന്‍ഡ് രൂപപ്പെട്ട് വരാത്തതിനാല്‍ ഇപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് പിന്മാറുന്നതിന്‍റെ ഗുണം
അരൂരില്‍ നിന്ന് ബിഡിജെഎസ് പിന്മാറുന്നതിന്‍റെ ഗുണം ആര്‍ക്ക് ലഭിക്കും എന്നത് പഠിച്ച് പറയേണ്ട കാര്യമാണ്. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം അതേക്കുറിച്ച് പറയാം. കഴിഞ്ഞ പ്രാവശ്യം ബിഡിജെഎസ് നിന്നിട്ട് ഇരുപത്തി ഏഴായിരത്തിനടുത്ത് വോട്ട് ലഭിച്ചു. ഞാന്‍ മനസ്സിലാക്കിയിടത്തോളും അതില്‍ നല്ലൊരു ശതമാനം വോട്ട് കോണ്‍ഗ്രസിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു.
പാലായില്‍
പാലായില്‍ മാണി സി കാപ്പന്‍ ജയിക്കണമെന്ന വികാരം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതിന്‍റെ ഗോള്‍ ഒറ്റക്ക് അടിക്കാന്‍ സമുദായത്തിന് താല്‍പര്യമില്ല. പാലാ ബിഷപ്പിന് പോലും മാണി കോണ്‍ഗ്രസ് ജയിക്കണെന്ന് ഉണ്ടായിരുന്നില്ല. മാണി സാറിന്‍റെ ഭരണ ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കാന്‍ വന്ന ജോസ് കെ മാണിക്ക് നേതൃപാടവം അശേഷം ഇല്ലായെന്നും ആ പയ്യനെകൊണ്ട് പാര്‍ട്ടി കൊണ്ടുനടക്കാനാവില്ലെന്നും അണികള്‍ പലരും പറഞ്ഞു.
അധികാരത്തിന് വേണ്ടി
മാണി സാറിന്‍റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ പോലും ഇത്തവണ ഏതായാലും കാപ്പന്‍ പോട്ടെ, ഇവരൊന്ന് പഠിക്കണമെന്ന നിലപാട് സ്വീകരിച്ചു. അധികാരത്തിന് വേണ്ടി തറവേലകള്‍ കാണിക്കുന്നവര്‍ പുറത്ത് നിക്കട്ടെ, കാപ്പന്‍ അകത്ത് വരട്ടെ എന്നൊരു വികാരം എല്ലാവര്‍ക്കും ഉണ്ടായി. പാലായിലെ ജയം ഇടതുസര്‍ക്കാറിന്‍റെ വിജയമാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകും എന്ന് പറഞ്ഞവര്‍ ഇത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്‍ഡിഎയില്‍ അതൃപ്തി, മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന്
വിമതനാകില്ല, കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കും; പാര്‍ട്ടിക്ക് വഴങ്ങി റോബിന് പീറ്റര്‍